കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി 'നമ്മൾ അതിജീവിതയ്ക്കൊപ്പം' എന്ന പേരിൽ ആറിന് കോഴിക്കോട് ടൗൺഹാളിൽ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ സർഗാത്മക പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് വിവിധ കലാപരിപാടികളോടെ തുടങ്ങുന്ന പ്രതിഷേധം വൈകീട്ട് എട്ടുമണിയോടെ സമാപിക്കും.
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകും. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന പ്രമേയം പാസാക്കും. മേയർ ഡോ. ബീന ഫിലിപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ചിത്രരചന, ഫോട്ടോപ്രദർശനം, നാടൻപാട്ട്, കഥക്, നാടകം, സിത്താർ എന്നിവ അരങ്ങേറും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, കേരള മഹിള സംഘം, മഹിളാ കോൺഗ്രസ്, നാഷണൽ മഹിളാ കോൺഗ്രസ്, മഹിള ജനത, വനിത സാഹിതി, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ, വിമൻ ജസ്റ്റിസ് മൂവ്മെന്റ്, വരമുഖി, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് സംഘടനാ പ്രതിനിധികൾ ഡബ്ല്യു.സി.സി അംഗങ്ങൾ, അന്വേഷി, പെൺകൂട്ട്, വനജാ കളക്ടീവ്, പെണ്ണകം ബാലുശ്ശേരി, ശാസ്ത്രസാഹിത്യ പരിഷത്ത്, മഞ്ചാടിക്കുരു തുടങ്ങിയ സംഘടനകൾ പങ്കെടുക്കുമെന്ന് കെ.അജിത, വിജി പെൺകൂട്ട്, ഗാർഗി ഹരിതകം, ഇ.ടി. സുജാത, ഗിരിജ പാർവതി, അഡ്വ.പി.എ.അബിജ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |