SignIn
Kerala Kaumudi Online
Friday, 19 April 2024 3.58 AM IST

വിവാദങ്ങളിൽ പൊരിഞ്ഞ് എളമരം പ്രസംഗം; സി.പി.എം പ്രതിരോധത്തിൽ

elamaram
elamaram

കോഴിക്കോട്: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭ എം.പിയുമായ എളമരം കരീം പി.ടി.ഉഷയ്ക്കും കെ.കെ.രമ എം.എൽ.എയ്ക്കും എതിരെ നടത്തിയ അധിക്ഷേപം മലബാർ രാഷ്ട്രീയത്തിൽ വീണ കനലായി. പി.ടി. ഉഷയ്ക്കെതിരായ പരാമർശത്തെ ബി.ജെ.പിയ്ക്കൊപ്പം കോൺഗ്രസും എതിർത്തതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സി.പി.എം. ഉഷയുടെ സംഭാവനകളെ മാനിക്കണമെന്നും രാജ്യസഭാ നോമിനേഷനെ രാഷ്ട്രീയമായി കാണരുതെന്നുമാണ് കോൺഗ്രസ് നിലപാപാട്.

ഒരിടവേളയ്ക്കുശേഷമാണ് മുതിർന്ന സി.പി.എം നേതാവിൽ നിന്ന് ആർ.എം.പി.ഐയ്ക്കെതിരെ കടുത്ത വിമർശനം ഉയരുന്നത്. കെ.കെ.രമയെ വ്യക്തിപരമായി അധിക്ഷേപിച്ചതോടെ ആർ.എം.പി.ഐ സി.പി.എം പോര് വീണ്ടും ശക്തമായി. ഇതോടെ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ഉൾപ്പടെ ചർച്ചയാക്കുകയാണ് യു.ഡി.എഫും ആർ.എം.പി.ഐയും. എളമരം കരീമിനെ ദല്ലാൾ രാഷ്ട്രീയക്കാരൻ എന്ന് വിളിച്ചാണ് ആർ.എം.പി.ഐയുടെ തിരിച്ചടി. എളമരം കരീമിന്റെ രാഷ്ട്രീയ ചരിത്രം ചികഞ്ഞാൽ ഒറ്റുകാരന്റെ മുഖം മാത്രമെ തെളിയൂവെന്നും ഒന്നുമില്ലാത്ത തൊഴിലാളിയിൽ നിന്ന് എല്ലാം വെട്ടിപ്പിടിക്കുന്ന അഹങ്കാരത്തിലേക്ക് വളർന്ന കരീം സി.പി.എമ്മിലെ വിഭാഗീയ കാലത്ത് വി.എസിനെ ആക്ഷേപിച്ച് പിണറായി വിജയന്റെ ചാവേറായി പണിയെടുത്താണ് നേതാവായതെന്നുമാണ് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണുവിന്റെ ആരോപണം.
ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തവരുടെ കൂടെ ഉണ്ടും ഉറങ്ങിയും പിണറായി വിജയന് പാദസേവ നടത്തി സംഘടിപ്പിച്ച എം.പി സ്ഥാനവുമായാണ് രമയെ അവഹേളിക്കാൻ കരീം ശ്രമിക്കുന്നതെന്നും വേണു ആക്ഷേപിക്കുന്നു.
കോൺഗ്രസും മുസ്ലീംലീഗും കരീമിനെ രൂക്ഷ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. അതേസമയം സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണങ്ങൾ ഇരു വിവാദങ്ങളിലും ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയകളിൽ വരുന്ന അധിക്ഷേപ പരാമർശങ്ങൾ കരീം ഏറ്റുപിടിക്കുന്നതിൽ ഇടതുമുന്നണിയിൽ പ്രതിഷേധമുണ്ട്. തനിക്കെതിരായ പരാമർശത്തിൽ പ്രതികരിച്ച പി.ടി.ഉഷ എളമരം കരീം ബഹുമാനിക്കുന്ന നേതാവാണെന്നും രാഷ്ട്രീയമില്ലെന്ന മറുപടിയും വലിയ ചർച്ചയായി.

രൂക്ഷ പ്രതികരണമാണ് കെ.കെ.രമ നടത്തിയത്. കരാർ തൊഴിലാളിയായ കരീം എങ്ങനെ ഇവിടെയെത്തിയെന്നും ചരിത്രം പറയിപ്പിക്കരുതെന്നുമായിരുന്നു രമയുടെ പ്രതികരണം. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാൻ കരീം വളർന്നിട്ടില്ലെന്നും രമ ഓർമപ്പെടുത്തുന്നു. കെ.മുരളീധരൻ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.