കോഴിക്കോട്: കോഴിക്കോടിന്റെ ചരിത്ര വഴികളിൽ നിർണായക സ്ഥാനമലങ്കരിച്ചതാണ് തളി മഹാക്ഷേത്രം. സാംസ്‌കാരികത്തനിമയുടെ പ്രതീകമായ ഈ ക്ഷേത്രം ഭിന്നശേഷി സൗഹാർദ ക്ഷേത്രമായി ചരിത്രത്തിൽ വീണ്ടുമൊരിക്കൽ കൂടി സ്ഥാനം പിടിക്കുകയാണ്. ക്ഷേത്രം ഭിന്നശേഷി സൗഹാർദമാകുന്നതിന്റെ ഉദ്ഘാടനം ഭിന്നശേഷിക്കാരനായ ഭക്തൻ പ്രജിത് ജയപാൽ നിർവഹിച്ചു. സക്ഷമ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആർ.രാമചന്ദ്രനും ജില്ലാ രക്ഷാധികാരി കെ.രവീന്ദ്രനും ചേർന്ന് സാമൂതിരി രാജാവിന്റെ നിയമോപദേഷ്ടാവായ ഗോവിന്ദ് ചന്ദ്രശേഖറിന് വീൽചെയർ സമർപ്പിച്ചു. തളി ദേവസ്വം എക്സിക്യുട്ടീവ് ഓസീസർ പി.എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഇതുവരെ ഭിന്നശേഷിക്കാർക്ക് ക്ഷേത്രത്തിനകത്തേയ്ക്ക് എത്താൻ പ്രയാസമായിരുന്നു. ദിവ്യാംഗരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'സക്ഷമ' എന്ന സംഘടന ക്ഷേത്രം ഭിന്നശേഷി സൗഹൃദമാക്കണമെന്നാവശ്യപ്പെട്ട് തളി ദേവസ്വത്തിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ സൗകര്യമൊരുക്കിയത്. ക്ഷേത്ര ദർശനത്തിനെത്തുന്ന ദിവ്യാംഗർക്കായി സക്ഷമ വീൽ ചെയറും നൽകിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ വടക്കേ ഗോപുരവാതിൽ വഴി ദേവസ്വം നിർമിച്ച സ്ഥിരമായ റാംപിലൂടെ ഭിന്നശേഷിക്കാരായ ഭക്തർക്ക് വീൽചെയർ ഉപയോഗിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാം. വീൽചെയറിൽ ഇരുന്നുകൊണ്ട് ശ്രീകോവിൽ പ്രദക്ഷിണം നടത്താൻ 'സക്ഷമ' ഇരുമ്പു കൊണ്ടുള്ള രണ്ട് റാംപ് റെയിലുകളും സംഭാവന നൽകി. സക്ഷമ ജില്ലാ പ്രസിഡന്റ് എ.വിനോദ് ആശംസകളർപ്പിച്ചു. പി.പ്രകാശൻ സ്വാഗതവും കെ.പുഷ്പരാജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |