കോഴിക്കോട്: സൗത്ത് ബീച്ചിലെ ലിറ്റാർട്ട് ഫ്രീക്കൻമാരുടെ താവളമല്ല, ഒരു ന്യൂജെൻ വായനശാല !. ഡിജിറ്റൽ ലോകത്ത് വഴി ഇടറി വീഴുന്ന തലമുറയ്ക്കായി മഷിപുരണ്ട അക്ഷരങ്ങളിലൂടെ ജീവിത കാഴ്ചകളിലേക്ക് തുറന്നുവെച്ച കിളിവാതിൽ. കടലോളങ്ങൾക്കൊപ്പം വായനയുടെ നറുമണം വിടരുന്ന ഈ അക്ഷരപുര ഇന്ന് പുതുതലമുറയാൽ നിറയുകയാണ്. 20-30 പ്രായക്കാരാണ് ചങ്ങാതികൂട്ടമൊരുക്കിയ വായനശാലയിലെ സന്ദർശകരിലേറെയും. കേട്ടറിഞ്ഞും സോഷ്യൽ മീഡിയ വഴിയും സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ നിന്നായി ഇവിടെയെത്തുന്നവർ വേറെയുമുണ്ട്.
കോളേജ് അദ്ധ്യാപകരായ സച്ചിൻ എസ്.എൽ, ബിലാൽ ഷിബിലി, അക്ഷയ് കുമാർ, നാടക പ്രവർത്തകൻ ശ്രീജിത്ത് കാഞ്ഞിലശേരി, കവിയായ നിധിൻ വി.എൻ, അഭിഭാഷകനായ അജയ് ജിഷ്ണു സജയൻ, എംഫിൽ വിദ്യാർത്ഥിയായ ജിഷ്ണു രവീന്ദ്രൻ എന്നീ ഏഴംഗ സംഘത്തിന്റെ 'ഭാവന'യാണ് ലിറ്റാർട്ട്. ലിറ്ററേച്ചർ ഫെസ്റ്റിവെൽ സംഘാടക സമിതിയിലും കോഴിക്കോട് സാംസ്കാരിക വേദിയിലും അംഗങ്ങളായ ഈ സുഹൃത്‌സംഘം മീഡിയ എന്നനിലയിലാണ് ലിറ്റാർട്ട് ആരംഭിക്കുന്നത്. പിന്നീട് ലോക്ക്ഡൗൺ കാലത്ത് ഇറങ്ങിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലപ്പുറത്തെ ബുക്ക് ഫാമുമായി ചേർന്ന് വായനശാലയും പുസ്തക വിൽപ്പനയും തുടങ്ങി. ആജീവനാന്ത മെമ്പർഷിപ്പിന് 400 രൂപയാണ്. മെമ്പർഷിപ്പുള്ള ആളുകൾക്ക് പുസ്തകം വാങ്ങുമ്പോൾ 17ശതമാനം ഇളവ് നൽകും. പുസ്തകങ്ങൾ വായിച്ച് തിരിച്ചേൽപ്പിക്കാൻ സമയപരിധിയില്ല. ഫിക്ഷൻ, യാത്രാ വിവരണങ്ങൾ എന്നിവയാണ് അധികം പേർക്കും താത്പര്യമെന്ന് ഇവർ പറയുന്നു. 3000 പുസ്തകങ്ങൾ വായനശാലയിലുണ്ട്. ഇവിടെയെത്തുന്നവരുടെ നിർദ്ദേശങ്ങൾ പരിഗണിച്ചും പുസ്തകങ്ങൾ എത്തിക്കാറുണ്ട്. വായനശാലയോടൊപ്പം പുസ്തക വിൽപ്പനയും ഉള്ളതിനാൽ പുസ്തകങ്ങൾ വാങ്ങാനായി എത്തുന്നവരും നിരവധിയാണ്. അതിനിടെ ലിറ്റാർട്ട് നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |