കോഴിക്കോട്: തൃശ്ശൂർ അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും കർഷകരിൽ ഭീതി ഒഴിയുന്നില്ല. മലയോര മേഖലയിൽ ഇപ്പോഴും കാട്ടുപന്നി ശല്യം രൂക്ഷമായതാണ് കർഷകരുടെ ഉറക്കം കെടുത്തുന്നത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പന്നിയിലാണ് രോഗം സ്ഥിരീകരിച്ചതെന്നതും കൃഷിയിടങ്ങളിൽ സ്ഥിരമായി കാട്ടുപന്നികൾ എത്തുന്നതുമാണ് രോഗ വ്യാപനം ഇല്ലാഞ്ഞിട്ടും കർഷകരെ ആശങ്കയിലാക്കുന്നത്. പന്നിശല്യം രൂക്ഷമായതോടെ വെടിവച്ച് കൊല്ലാൻ അനുമതി നൽകിയെങ്കിലും കൃഷി നശിപ്പിക്കുന്നതിൽ വലിയ കുറവൊന്നുമില്ലെന്നാണ് കർഷകർ പറയുന്നത്. കൃഷിയിടങ്ങൾ എന്നും സന്ദർശിക്കുന്നവരാണ് കർഷകർ. മൃഗങ്ങളിൽ നിന്ന് രോഗം മനുഷ്യരിലേയ്ക്ക് പകരുമെന്നതും പുല്ലുതിന്നുന്ന മൃഗങ്ങളിൽ രോഗം വരാനുള്ള സാദ്ധ്യത ഏറെയാണെന്നതും കർഷകരെ ഭീതിയിലാക്കുന്നു.
രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകൾ ചലന സ്വഭാവമുള്ളവയല്ലെന്നും സൂക്ഷിച്ചാൽ ഭയപ്പെടേണ്ടതില്ലെന്നുമാണ് മൃഗ സംരക്ഷണ വകുപ്പ് പറയുന്നത്.
വനപ്രദേശങ്ങളോട് ചേർന്ന ജനവാസ മേഖലകളിൽ കാട്ടുപന്നികളോ മറ്റ് മൃഗങ്ങളോ ചത്ത് കിടക്കുന്നത് കണ്ടാൽ ജാഗ്രത പാലിക്കണം. കൈകൊണ്ട് തൊടുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്നും ജന്തുക്കൾ ചത്ത് കിടക്കുന്നത് കണ്ടാൽ തൊട്ടടുത്തുള്ള ജന്തുരോഗ നിയന്ത്രണ ഓഫീസിലോ വനംവകുപ്പിനെയോ അറിയിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
@ മൃഗങ്ങൾ ചത്ത് കിടക്കുന്നത്
അറിയിക്കേണ്ട നമ്പർ - 0495 22762050
@ പശു ഉള്ളതുകൊണ്ടും കൃഷിയിടത്തിൽ പന്നിശല്യം ഉള്ളതുകൊണ്ടുമാണ് ഭയം. രോഗഭയം പൂർണമായും വിട്ടുമാറിയിട്ടില്ല. - മാത്യു, കർഷകൻ, കൂടരഞ്ഞി.
@ ശ്രദ്ധിച്ചാൽ ഭയക്കേണ്ട കാര്യമില്ല. പടരുന്ന രോഗമല്ല. മൃഗങ്ങൾ ചത്ത് കിടക്കുന്നത് കണ്ടാൽ മാറ്റാനോ മുറിയ്ക്കാനോ തൊടാനോ ശ്രമിക്കരുത്. ആഴത്തിൽ ശാസ്ത്രീയമായി കുഴിച്ചിടണം. ജില്ലയിൽ എവിടെയെങ്കിലും രോഗം സ്ഥിരീകരിച്ചാൽ നേരിടാൻ വകുപ്പ് സജ്ജമാണ്. വാക്സിനും മരുന്നുകളും സ്റ്റോക്കുണ്ട്.
കെ.കെ.ബേബി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |