കോഴിക്കോട്: നഗരം നേരിടുന്ന മാലിന്യസംസ്കരണ പ്രതിസന്ധി പരിഹരിക്കാൻ മലിനജല സംസ്കരണ പ്ലാന്റ് അനിവാര്യമാണെന്ന് ഡെപ്യൂട്ടി മേയറും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.
ഇ.പ്രേംകുമാർ നയിക്കുന്ന സി.പി.എം ടൗൺ എരിയാ രാഷ്ട്രീയ വിശദീകരണ ജാഥയുടെ സമാപന പൊതുയോഗം പുതിയകടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് വികസനം നടപ്പാക്കാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നത്. എല്ലാ വികസനപ്രവർത്തനങ്ങളും ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ജനങ്ങൾക്ക് പ്രശ്നമാകാത്ത തരത്തിലാണ് ആവിക്കൽതോടിൽ പ്ലാന്റ് സ്ഥാപിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. കോർപ്പറേഷൻ ഭരണസമിതിയെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ കൂട്ടുകെട്ട് നടത്തുന്നത്. മാദ്ധ്യമങ്ങളുടെ സഹായത്തോടെ കോർപ്പറേഷനെതിരെ കള്ളപ്രചാരണം നടത്തുകയാണ്. എല്ലാ കാലത്തും വികസനത്തെ എതിർക്കുക എന്ന സമീപനമാണ് യു.ഡി.എഫിന്റേത്. ജനസാന്ദ്രതയുള്ള നഗരങ്ങളിൽ മലിനജല സംസ്കരണ പ്ലാന്റ് വേണമെന്ന് കേന്ദ്ര സർക്കാരിന്റെ ശക്തമായ നിർദേശവുമുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നിരവധി അവസരങ്ങൾ ഒരുക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കെ. അസീസ് അദ്ധ്യക്ഷത വഹിച്ചു.
ജാഥാ ലീഡർ ഇ. പ്രേംകുമാർ, പ്രമോദ് കോട്ടൂളി, ഒ.എം.ഭരദ്വാജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |