കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററിൽ പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം എളമരം കരീം എം.പി വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവിക്ക് നൽകിക്കൊണ്ട് നിർവഹിക്കും. ഫെസ്റ്റിവെൽ ഷെഡ്യൂളിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി കെ.എസ്.എഫ്.ഡി.സി എം.ഡിയും 'സമം' പദ്ധതിയുടെ കൺവീനറുമായ എൻ മായക്ക് നൽകിക്കൊണ്ട് നിർവഹിക്കും. വിധുബാല, നിലമ്പൂർ അയിഷ, കുട്ട്യേടത്തി വിലാസിനി, സീനത്ത്, സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ, പുഷ്പ കല്ലായി, എൽസി സുകുമാരൻ, കബനി ഹരിദാസ്, സീമ ഹരിദാസ്, അജിത നമ്പ്യാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായി 'ക്ലാര സോള' പ്രദർശിപ്പിക്കും. 26ാമത് ഐ.എഫ്.എഫ്.കെയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരവും മികച്ച നവാഗത സംവിധായികയ്ക്കുള്ള രജതചകോരവും നേടിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നതാലി അൽവാരസ് മെസന്റെയാണ്. മതവും സാമൂഹിക വ്യവസ്ഥയും ആണധികാരവും ചേർന്ന് അടിച്ചമർത്തിയ തൃഷ്ണകളുടെ വീണ്ടെടുപ്പിനായി പൊരുതുന്ന നാൽപ്പതുകാരിയുടെ കഥ പറയുന്ന ഈ ചിത്രം സ്വീഡൻ, കോസ്റ്റോറിക്ക, ജർമ്മനി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ശനിയാഴ്ച രാവിലെ 10 മണി മുതൽ ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കും. സാംസ്‌കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായാണ് വനിതാ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി
കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നവർക്കുള്ള ഡെലിഗേറ്റ് പാസിന്റെ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം കൈരളി തിയേറ്റർ പരിസരത്ത് ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ് നിർവഹിച്ചു. കോഴിക്കോട് കോർപറേഷൻ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.കൃഷ്ണകുമാരിക്ക് ആദ്യപാസ് നൽകിക്കൊണ്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
നടൻ പ്രതാപ് പോത്തന്റെ വിയോഗത്തിൽ ആദരസൂചകമായി ഒരു മിനുട്ട് മൗനമാചരിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസിൽ സജ്ജീകരിച്ച ഹെൽപ്പ് ഡെസ്‌ക് മുഖേന ഓഫ് ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. മുതിർന്നവർക്ക് 300 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |