കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ രണ്ടാംദിനം നടന്ന ഓപ്പൺ ഫോറത്തിന് വിവാദങ്ങളിൽ ഉടക്കി പര്യവസാനം. 'ഡിജിറ്റൽ സിനിമയും സാങ്കേതിക രംഗത്തെ സ്ത്രീ സാന്നിദ്ധ്യവും' എന്നതിൽ ഊന്നിയായിരുന്നു ഓപ്പൺ ഫോറമെങ്കിലും തലേദിവസമുണ്ടായ കുഞ്ഞിലയുടെ പ്രതിഷേധവും അറസ്റ്റും സംബന്ധിച്ച സദസിന്റെ ചോദ്യങ്ങളിൽ രംഗം കുഴഞ്ഞുമറിഞ്ഞു. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനോടായിരുന്നു ചോദ്യമേറെയും. കുഞ്ഞിലയുടെ അറസ്റ്റുമായി തനിക്കോ അക്കാഡമിക്കോ ബന്ധവുമില്ലെന്നും മന്ത്രി വരുന്ന സദസിലെ കുഞ്ഞിലയുടെ വികൃതിയാണ് അറസ്റ്റിന് കാരണമെന്നും രഞ്ജിത്ത് വിശദീകരിച്ചു. അക്കാഡമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചോദിക്കാനുള്ള ഇടമല്ല തന്റെ പേഴ്സണൽ നമ്പർ. എന്നിട്ടും വിഷയം താൻ അക്കാഡമിയിൽ ചോദിച്ചിരുന്നു. എന്റെ അടുത്ത് അവർ വന്നത് റെക്കോഡ് ഓൺ ചെയ്താണ്. സൗഹൃദങ്ങളുടെ ഇടമാണ് സിനിമ. ഊരിപ്പിടിച്ച വാളുമായല്ല സിനിമയിലേയ്ക്ക് ഇറങ്ങേണ്ടത്. മനസിലാക്കിയിട്ടും മനസിലാക്കാൻ ശ്രമിക്കാത്ത മനസാണ് കുഞ്ഞിലയുടേതെന്നും ചെയർമാൻ പറഞ്ഞു. ഈ മഴക്കാലത്ത് നടത്തിയിട്ടും ചലച്ചിത്രമേള വിജയമാണ്. മേളയിലേയ്ക്ക് തെരഞ്ഞടുക്കുന്ന സിനിമകളുടെ മാനദണ്ഡങ്ങൾ എന്തെന്ന ചോദ്യത്തിന് ഓഫീസിൽ നിന്ന് ലഭിക്കുമെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഒരു മണിക്കൂർ നീണ്ടുനിന്ന സംവാദം വിഷയം മറന്ന് വിവാദങ്ങളിൽ അവസാനിച്ചു.
നിഷിദ്ധോയുടെ സംവിധായിക താരാ രാമാനുജൻ, ഡിവോഴ്സിന്റെ സംവിധായിക ഐ.ജി.മിനി, ഫ്ലഷിന്റെ സംവിധായിക അയിഷാ സുൽത്താന, 21 അവേഴ്സിന്റെ സംവിധായിക സി.വി.സുനിത എന്നിവർ സംവാദത്തിൽ പങ്കെടുത്തു. എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയുമായ ഷാഹിന പി.റഫീക് മോഡറേറ്ററായി.
മേളയിൽ ഇന്ന്
കൈരളി: 9.45ന് കോസ്റ്റ ബ്രാവ് ലബനോൺ ( മൗനിയ അകൽ), 12.00 ഡീപ്പ് സിക്സ് ( മധുജ മുഖർജി) 3.15ന് കോപിലോട്ട് / ഡൈ ഫ്രൗ ഡെസ്പിലോട്ടെൻ ( ആനി സൊഹ്റ ബെറാച്ചേദ് ), 6.15ന് എ ടെയ്ൽ ഓഫ് ലവ് ആൻഡ് ഡിസയർ ( ലൈല ബൗസിദ്)
ശ്രീ: 9.30 സൂററൈ പോട്ര് ( സുധ കൊൻഗര), 12.15 ക്ലാര സോള (നതാലി അൽവാരസ് മെസന്റെ), 3.00 കാറ്റ് ഡോഗ് (അഷ്മിത ഗുഹ), ഹോളി റെറ്റ്സ് ( ഫർഹ ഖാത്തൂൻ), 6.00 കമീല കംസ് ഔട്ട് റ്റുനൈറ്റ് ( ഇനസ് മരിയ ബാറിയോനുയേവ).
രണ്ടാംദിനം
7 പെൺ സിനിമകൾ
കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്നലെ പ്രദർശിപ്പിച്ചത് ഏഴ് സിനിമകൾ. മൂന്ന് ഡോക്യുമെന്ററികളും പ്രദർശിപ്പിച്ചു. അമേരിക്ക, ഫ്രാൻസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ 'യു റിസംബിൾ മി', ക്രൊയേഷ്യ, ബ്രസീൽ, യു.എസ്, സ്ലോവേനിയ എന്നീ രാജ്യങ്ങളുടെ സംരംഭമായ 'മുറീന', മിയാ ഹാൻസൻ ലവ് എന്ന വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരിയുടെ 'ബെർഗ്മാൻ ഐലന്റ്', ഹലിത ഷമീമിന്റെ ഇന്ത്യൻ ചിത്രമായ 'ആലേയ്' എന്നിവയാണ് കൈരളി തിയേറ്ററിൽ പ്രദർശിപ്പിച്ചത്.
അയിഷ സുൽത്താനയുടെ ചിത്രമായ 'ഫ്ളഷ്', താര രാമാനുജന്റെ മലയാള ചിത്രമായ 'നിഷിദ്ധോ', പ്രിയ തുവ്വശ്ശേരിയുടെ 'സിറ്റി ഗേൾസ്', സുനിത സി.വിയുടെ '21 അവേഴ്സ്', മൗപ്പിയ മുഖർജിയുടെ 'ദ ഡേ ഐ ബികേം എ വുമൺ' എന്നീ ഡോക്യുമെന്ററികൾ ശ്രീ തിയേറ്ററിൽ പ്രദർശിപ്പിച്ചു.
ഇന്ന് പ്രതിഷേധം
കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ച സംവിധായക കുഞ്ഞില മാസിലാ മണിയെ അറസ്റ്റുചെയ്ത നടപടിക്കെതിരെ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് സിനിമാ പ്രദർശന സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കും.
ലോകത്തെ ചലച്ചിത്ര വേദിക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |