കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ നടത്തിവന്ന സപ്തദിന സത്യാഗ്രഹ സമരം അവസാനിച്ചു. യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന സമാപന സമരത്തിന് കൗൺസിലർ ടി.രനീഷ് നേതൃത്വം നൽകി. കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. അഴിമതിയിൽ മുങ്ങിക്കുളിച്ച കോഴിക്കോട് നഗരസഭ നരകസഭയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി തുടങ്ങിവെച്ച സമരത്തിലൂടെ പുറത്തുവരുന്നത് കേരളത്തിലെ മൊത്തം കോർപ്പറേഷനുകളിലെ അഴിമതി കണക്കുകളാണ്. കോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ കോർപ്പറേഷന് പിന്നിൽ പ്രവർത്തിക്കുന്നത് വൻ മാഫിയ സംഘമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്ക് പിന്നിലെ യാഥാർത്ഥ്യം പുറത്തുവരുംവരെ ബി.ജെ.പി സമരരംഗത്ത് ഉണ്ടാകുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു. വരും ദിവസങ്ങളിൽ മണ്ഡലം പ്രസിഡന്റുമാരും കൗൺസിലർമാരും ചേർന്ന് കോർപ്പറേഷൻ പരിധിയിലെ ആറ് മണ്ഡലങ്ങളിൽ പ്രചാരണ ജാഥകൾ സംഘടിപ്പിക്കും. ആഗസ്റ്റ് 9ന് കോർപ്പറേഷൻ ഓഫീസിന് ചുറ്റും വലയം തീർത്ത് ക്വിറ്റ് മാഫിയാ ശൃംഖല സംഘടിപ്പിക്കുമെന്നും സജീവൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ. ശ്രീപത്മനാഭൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, സെക്രട്ടറി സി.പി.സതീഷ്, ടി.ചക്രായുധൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹരിപ്രസാദ് രാജ, ജുബിൻ ബാലകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. രോഹിത് കമ്മലാട്ട്, അതുൽ പെരുവട്ടൂർ, സഞ്ജയ് ഒളവണ്ണ, രാകേഷ്.എം, അരുൺപ്രസാദ്, യദുരാജ്, വിസ്മയ പിലാശ്ശേരി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |