@ മലിനജല സംസ്കരണ പ്ലാന്റിന് ബി.ജെ.പി പിന്തുണ
കോഴിക്കോട്: ആവിക്കൽ തോടിലെയും കോതിയിലെയും മലിനജല സംസ്കരണ പ്ലാന്റ് നിർമിക്കുമെന്ന് എൽ.ഡി.എഫും പിന്തുണ നൽകുമെന്ന് ബി.ജെ.പിയും നിലപാടെടുത്തതോടെ പ്ലാന്റുകൾക്കും പൊലീസ് നടപടിയ്ക്കും എതിരെ യു.ഡി.എഫ് കൊണ്ടുവന്ന അടിയന്തര പ്രമേയം കോർപ്പറേഷൻ കൗൺസിൽ യോഗം തള്ളി.
11നെതിരെ 56 വോട്ടുകൾക്കാണ് പ്രതിപക്ഷ ഉപനേതാവ് കെ.മൊയ്തീൻകോയ കൊണ്ടുവന്ന പ്രമേയം തള്ളിയത്. എസ്.ടി.പി നിർമാണത്തിൽ നിന്ന് കോർപ്പറേഷൻ പിൻമാറണമെന്നും ആവിക്കൽ തോട് പ്രദേശത്തെ സമരത്തിനിടെ ജനങ്ങളെ നേരിട്ട പൊലീസിനെതിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. ചർച്ചയിൽ കൗൺസിലർമാർ തമ്മിൽ രൂക്ഷ വാദപ്രതിവാദം നടന്നു.
പ്ലാന്റ് നടപ്പാക്കില്ലെന്ന് യു.ഡി.എഫ് സ്വപ്നം കാണേണ്ടെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു. പ്ലാന്റ് നിർമിച്ച ശേഷം ആർക്കെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കിൽ ഉത്തരവാദിത്വം കോർപ്പറേഷൻ ഏറ്റെടുക്കും. പ്ലാന്റ് അടച്ചു പൂട്ടുന്നതുൾപ്പെടെയുള്ള നടപടിയിൽ മുൻനിരയിൽ ഉണ്ടാകും. യു.ഡി.എഫിന്റേത് സത്യസന്ധമായ നിലപാടല്ല. ബി.ജെ.പി നിലപാട് വ്യക്തമാക്കി. തീവ്രവാദികളെ വെള്ളപൂശാനുള്ള അവസരമാണ് സമരം സൃഷ്ടിച്ചതെന്നും മുസാഫർ പറഞ്ഞു. എസ്.ടി.പി നടപ്പാക്കാൻ ബി.ജെ.പി ഒപ്പമുണ്ടാകുമെന്ന് ടി. റനീഷ് പറഞ്ഞു. പ്രാദേശികമായി എതിർപ്പ് ഉന്നയിക്കുന്നവരിൽ ബി.ജെ.പിക്കാരുണ്ടെങ്കിൽ അവരെ തിരുത്തും. ചില മത സംഘടനകളുടെ നിലപാട് എതിർക്കപ്പെടേണ്ടതാണെന്നും റനീഷ് പറഞ്ഞു. എത്രയും വേഗത്തിൽ പദ്ധതി നടപ്പാക്കണമെന്ന റെനീഷിന്റെ ആവശ്യത്തെ ആവേശത്തോടെയാണ് ഭരണപക്ഷം സ്വീകരിച്ചത്. അതേസമയം
ജനങ്ങളുടെ അഭിപ്രായം അറിയാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി നടപ്പാക്കരുതെന്നും പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത പറഞ്ഞു. ഡി.പി.ആറിൽ ഉൾപ്പടെ അപാകതയുണ്ട്. നഗരത്തിലെ കക്കൂസുകൾ സംരക്ഷിക്കാൻ സാധിക്കാത്ത കോർപ്പറേഷൻ എങ്ങനെയാണ് ഇത്രയും വലിയ പ്ലാന്റ് സംരക്ഷിക്കുകയെന്ന് ശോഭിത ചോദിച്ചു.
ശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്തത് പോലെയാണ് സമരക്കാർ പൊലീസിനെ നേരിട്ടതെന്നും മാവോയിസ്റ്റ് സാന്നിദ്ധ്യം സമരത്തിലുണ്ടായെന്ന് വ്യക്തമായെന്നും കൗൺസിലർ സി.പി.സുലൈമാൻ ആരോപിച്ചു. വാർഡ് സഭ കൂടിയപ്പോൾ 81ൽ 80 പേരും പദ്ധതിയെ എതിർത്തതായി പ്രദേശത്തെ കൗൺസിലർ സൗഫിയ അനീഷ് പറഞ്ഞു. സി.പി.എം പിന്തുണയോടെ പ്രദേശവാസികളെ പൊലീസ് വേട്ടയാടുകയാണെന്ന് അവർ ആരോപിച്ചു.
പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഫണ്ട് ലഭ്യമാകുമ്പോൾ മാത്രമേ ഇത്തരം വലിയ പദ്ധതികൾ നടപ്പാക്കാൻ സാധിക്കുകയുള്ളൂവെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ.എസ്. ജയശ്രീ പറഞ്ഞു. എസ്.കെ.അബൂബക്കർ, സി.എം.ജംഷീർ, പി.എൻ.അജിത, എൻ.സി മോയിൻകുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കെട്ടിട നമ്പർ തട്ടിപ്പിൽ വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധം
കോഴിക്കോട്: കോർപ്പറേഷൻ കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലും പ്രതിഷേധം. യു..ഡി.എഫ് അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തിയും ബി.ജെ.പി അംഗങ്ങൾ വായ് മൂടിക്കെട്ടിയും പ്രതിഷേധിച്ചു.
കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി കൗൺസിൽ ലീഡർ നവ്യ ഹരിദാസ് നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ ബി.ജെ.പി പ്രതിഷേധിച്ചു. അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ മാസങ്ങൾക്കു മുമ്പേ പരാതി ലഭിച്ചിട്ടും അന്വേഷണം നടത്താതെ അഴിമതിക്ക് കൂട്ടുനിന്ന കോർപ്പറേഷൻ സെക്രട്ടറിക്കും ഭരണസമിതി അംഗങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കണം. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ചെറുവണ്ണൂർ സോണൽ ഓഫീസിൽ ആസൂത്രിത തീയിടൽ നടത്തിയ വിഷയത്തിൽ സമഗ്രാന്വേഷണം വേണം. അനധികൃതമായി നൽകിയ എല്ലാ കെട്ടിട നമ്പറുകളും റദ്ദ് ചെയ്യണമെന്നും കോടതി ഉത്തരവിട്ട കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം. പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയമായതിനാൽ ചർച്ചയ്ക്കെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മേയർ ഡോ. ബീന ഫിലിപ്പ് അനുമതി നിഷേധിച്ചു. തുടർന്ന് ബി.ജെ.പി കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
എസ്.ടി.പി നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവത്കരണം നടത്തുന്നതിന് വീഡിയോ തയാറാക്കിയതിന് 260780 രൂപ അനുവദിക്കുന്ന അജണ്ട യു.ഡി.എഫ് എതിർത്തു. എസ്.ടി.പി ഉൾപ്പെട്ട അമൃത് പദ്ധതികൾക്ക് കാലാവധി നീട്ടികൊടുക്കാനുള്ള അജണ്ടകളോടും യു.ഡി.എഫ് രേഖാമൂലം വിയോജിച്ചു. ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾ അനുവദിക്കാത്തതിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. അടിയന്തര പ്രമേയ ചർച്ച നീണ്ടുപോയതിനാലാണ് ശ്രദ്ധക്ഷണിക്കൽ മേയർ അനുവദിക്കാതിരുന്നത്.
ഒ. സദാശിവൻ, എൻ.സി. മോയിൻകുട്ടി, എം.സി. സുധാമണി, കെ. നിർമ്മല, എം.സി. അനിൽകുമാർ, കവിത അരുൺ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |