SignIn
Kerala Kaumudi Online
Saturday, 20 April 2024 9.11 AM IST

ഇന്ധനം തീർന്നു; ഓട്ടംമുട്ടി ആനവണ്ടികൾ

ksrtc
കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാൻഡിലെ പെട്രോൾ ബങ്കിൽ ഇന്ധനം തീർന്നതിനെ തുടർന്ന് നിർത്തിയിട്ടിരിക്കുന്ന ബസുകൾ

@ വിദ്യാർത്ഥികളടക്കം പെരുവഴിയിൽ

കോഴിക്കോട്: പരിമിതികളും പരാതികളുമായി തള്ളിനീങ്ങുന്ന കോഴിക്കോട് കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയായി ഇന്ധന ക്ഷാമവും. സമയത്തിന് ഡീസൽ ലഭിക്കാത്തതിനാൽ ഇന്നലെ മുടങ്ങിയതും വൈകിയതും നിരവധി സർവീസുകൾ. മലയോര, വയനാട് സർവീസുകളെയാണ് ഇന്ധനക്ഷാമം കാര്യമായി ബാധിച്ചത്. കെ.എസ്.ആർ.ടി.സി മുടങ്ങിയതോടെ വിദ്യാർത്ഥികളടക്കം മലയോരത്തെ യാത്രക്കാരും ദുരിതത്തിലായി. ഉച്ചയോടെ ഇന്ധനവുമായി ഒരു ടാങ്കർ എത്തിയെങ്കിലും കാത്തിരുന്ന വണ്ടികൾക്ക് പോലും തികഞ്ഞില്ല. വയനാട് ജില്ലയിൽ മാനന്തവാടി, ബത്തേരി ഡിപ്പോകളിലെ പെട്രോൾ ബങ്കുകളിലും ഇന്നലെ ഡീസൽ ക്ഷാമം നേരിട്ടു.
നിരവധി പ്രതിസന്ധികളിലൂടെയാണ് കേരളത്തിലെ കെ.എസ്.ആർ.ടി.സി കടന്നുപോകുന്നത്. തിരുവനന്തപുരത്ത് ഭരണപക്ഷ യൂണിയൻ സമരത്തിലുമാണ്. കോഴിക്കോട്ടാണെങ്കിൽ ബസ്‌സ്റ്റാൻഡ് കോപ്ലക്‌സിന്റെ നിർമാണ പിഴവ് ഉൾപ്പെടെ നൂറുകണക്കായ പ്രശ്‌നങ്ങൾ. അതിനിടയിൽ ഞെങ്ങി ഞെരുങ്ങി സർവീസ് നടത്തുമ്പോഴാണ് ഡീസൽ ക്ഷാമവും. ഫറോക്കിൽ നിന്നാണ് കോഴിക്കോട്ടേക്ക് ഡീസൽ വരുന്നത്. ഇത്ര അടുത്തായിട്ടും സമയത്തിന് ഡീസൽ കിട്ടാത്തത് അധികൃതരുടെ പിടിപ്പുകേടുകൊണ്ടാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. കോഴിക്കോട് ജില്ലയിൽ വടകരയിലും താമരശ്ശേരിയിലും തിരുവമ്പാടിയിലും ഡിപ്പോകളുണ്ട്. ഇതിൽ താമരശ്ശേരി മാത്രമാണ് ഇന്ധനം നിറയ്ക്കാൻ സംവിധാനമുള്ളത്. ഇതര ജില്ലയിൽ നിന്നെത്തുന്ന ബസുകളും കോഴിക്കോടു നിന്ന് ഇന്ധനം നിറയ്ക്കുന്ന സ്ഥിതിയുണ്ട്. സ്വിഫ്റ്റടക്കം സർവീസുകൾ കൂടിയതോടെ ഇന്ധനത്തിന് കടുത്ത ക്ഷാമമാണ്. ഇന്ധനം നൽകുന്നതിൽ ദീർഘദൂര ബസുകൾക്കും സ്വിഫ്റ്റുകൾക്കും മുൻഗണന നൽകണമെന്ന അധികൃതരുടെ നിലപാടും ഇരുട്ടടിയായി. ഇന്ധന ക്ഷാമം ഏറ്റവും ബാധിക്കുന്നത് കോഴിക്കോട്ടെ മലയോര സർവീസുകളെയാണ്. സ്വകാര്യ സർവീസുകൾ കാര്യമായി ഇല്ലാത്ത മലയോര മേഖലയിൽ കെ.എസ്.ആർ.ടി.സിയുടെ ഓട്ടം നിലച്ചാൽ ജനങ്ങളുടെ യാത്രയും ദുരിതത്തിലാവും.

പൂവാറം തോടുകാർക്ക്

കിട്ടിയത് എട്ടിന്റെ പണി
കോഴിക്കോട്: കോഴിക്കോട് നിന്ന് ഒരേയൊരു കെ.എസ്.ആർ.ടി.സി ബസാണ് പൂവാറം തോടിലേക്കുള്ളത്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി പിന്നെ പൂവാറം തോട്. തീർത്തും ഒറ്റപ്പെട്ടുകിടക്കുന്ന മലയോര ഗ്രാമം. ഇവിടുത്തെ കുട്ടികൾ പഠിക്കാൻ വരുന്നത് തിരുവമ്പാടിയിലും കൂടരഞ്ഞിയിലുമുള്ള സ്‌കൂളുകളിലേക്ക്. ഉപരിപഠനം കോഴിക്കോട് നഗരത്തിൽ. ഒരു ദിവസം കെ.എസ്.ആർ.ടി.സി സർവീസ് മുടങ്ങിയാൽ ഈ നാടിന്റെ സ്പന്ദനം തന്നെ നിലയ്ക്കും. കോഴിക്കോട് നിന്ന് രാവിലെ പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസ് പിന്നീട് തിരുവമ്പാടിയിൽ നിന്ന് പല സമയങ്ങളിലായി പൂവാറം തോടിലേക്ക് സർവീസ് നടത്തും. ബസിനായി കാത്തിരിക്കുന്ന കുറേ നാട്ടുകാർ. ഇവരെയാണ് ഇന്ധനക്ഷാമവും അതുപോലെ സമരങ്ങളും പണിമുടക്കുമെല്ലാം സാരമായി ബാധിക്കുന്നത്. ഇന്നലയുണ്ടായ ഇന്ധനക്ഷാമം കൊണ്ടുമാത്രം നൂറുകണക്കിന് കുട്ടികളും മറ്റ് യാത്രക്കാരുമാണ് പെരുവഴിയിലായത്.

' 12,000 ലിറ്റർ ഇന്ധനവുമായാണ് ഒരു ടാങ്കർ വരുന്നത്. കോഴിക്കോട്ട് ഒരു ദിവസം മാത്രം 15,000 ലിറ്റർ ഇന്ധനം വേണം. ഒരു ബസിനു മാത്രം വേണം 120 ലിറ്റർ. ഈ സ്ഥിതിയിൽ എങ്ങനെ ഇന്ധനം നൽകാൻ കഴിയും'. കെ.എസ്.ആർ.ടിസി ഇന്ധന ബങ്ക് ജീവനക്കാർ.

'ഇത് ഒരു ദിവസത്തെ മാത്രം പ്രശ്‌നമല്ല. ഒരു മാസത്തിൽ പല ദിവസങ്ങളിൽ ഡീസലില്ലാത്തതിന്റെ പേരിൽ സർവീസുകൾ മുടങ്ങിയിട്ടുണ്ട് '. കെ.എസ്.ആർ.ടി.സി ജീവനക്കാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.