കോഴിക്കോട്: ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കേരളത്തിലെ മുഴുവൻ മനുഷ്യരെയും സാക്ഷരരാക്കാൻ കഴിയണമെന്ന് റവന്യുമന്ത്രി കെ.രാജൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മുൻനിർത്തി റവന്യു, ദുരന്തനിവാരണ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ട് അനിവാര്യമായ ദുരന്തനിവാരണ സാക്ഷരതാ യജ്ഞത്തിന് നേതൃത്വം നൽകും. അതിലൂടെ കേരളത്തിലെ ദുരന്തങ്ങളെ ലഘൂകരിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ ദുരന്തനിവാരണവും പ്രാദേശിക സർക്കാരുകളും എന്ന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരന്തങ്ങളെ നേരിടുന്നതിലും ലഘൂകരിക്കുന്നതിലും പ്രാദേശിക സർക്കാരുകളുടെ സഹകരണത്തോടെ ജനങ്ങളെ പങ്കാളികളാക്കുന്ന നിലപാട് സ്വീകരിച്ചതിലൂടെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപടലുകൾ നടത്തുന്നതിന് കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. 2018 ലെ അനുഭവങ്ങൾ വെച്ച് ഓറഞ്ച് ബുക്ക് തയാറാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഓരോ തലങ്ങളെയും എങ്ങനെ നേരിടണമെന്ന് അതിസൂക്ഷ്മതയോടെ നോക്കി മുന്നോട്ടുപോകാനാണ് കേരളം ആഗ്രഹിക്കുന്നത്.
ഒരു നാട്ടിൽ ദുരന്തനിവാരണം തീരുമാനിക്കുന്നതിലും ലഘൂകരിക്കുന്നതിലും പ്രാദേശിക പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കാണ്. മനുഷ്യനും പ്രകൃതിയും ഒരുപോലെ കേന്ദ്രബിന്ദുവാകുന്ന സുസ്ഥിരമായ വികസനത്തെക്കുറിച്ചാണ് ചർച്ച ചേയ്യേണ്ടത്. ആ വികസന പ്രവർത്തനത്തിൽ നാടിനെ ചേർത്തുപിടിച്ച് നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കേ കഴിയൂ. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുകൊണ്ട് ചെറുതും വലുതുമായ ദുരന്തങ്ങളെ നേരത്തെ തന്നെ ലഘൂകരിക്കാൻ കഴിയും വിധത്തിലുള്ള പ്രവർത്തനങ്ങൾക്ക് കൂടി നേതൃത്വപരമായ പങ്കുവഹിക്കണമെന്ന് മന്ത്രി പറഞ്ഞു
ജില്ലാ പഞ്ചായത്തും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ വി.പി ജമീല, കെ.വി റീന, എൻ.എം വിമല, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. എ ശ്രീനിവാസ്, ജില്ലാ ഫയർ ഓഫീസർ കെ.എം അഷ്രഫ് അലി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ കില ലക്ചറർ വിനോദ് കുമാർ സി, സയന്റിസ്റ്റ് ഡോ. അരുൺ പി.ആർ, ഡി.എം ഡെപ്യൂട്ടി കളക്ടർ ഇ.അനിത കുമാരി, ഹസാർഡ് അനലിസ്റ്റ് അശ്വതി പി, എൻ.സി.ആർ.എം.ജി ജില്ലാ കോഡിനേറ്റർ റംഷീന കെ.വി എന്നിവർ ക്ലാസുകൾ നയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ സാമൂഹ്യബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |