കോഴിക്കോട്: ജില്ലയിലെ ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ രണ്ടിന് തിരിതെളിയും. നഗരത്തിന്റെ ഹൃദയ ഭാഗങ്ങളായ മാനാഞ്ചിറയും പരിസര പ്രദേശങ്ങളും ഉൾപ്പെടെ ഇരുപത്തിയഞ്ചോളം ഭാഗങ്ങളിൽ ദീപാലങ്കാരം ഒരുക്കും. പ്രധാന കെട്ടിടങ്ങൾ, ട്രാഫിക് സിഗ്‌നലുകൾ, മരങ്ങൾ എന്നിവയെല്ലാം പ്രകാശമയമാകും. ഏഴാം തിയതി മുതൽ കലാ-കായിക മത്സരങ്ങൾ വിവിധ വേദികളിൽ സംഘടിപ്പിക്കും. ഒമ്പതാം തിയതി മുതൽ സാംസ്‌കാരിക പരിപാടികൾ നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിൽ അവതരിപ്പിക്കും.
ഓണാഘോഷ പരിപാടികൾ വിപുലമാക്കാൻ 20 ഓളം സബ്കമ്മിറ്റികൾ രൂപീകരിച്ചു. സെപ്തംബർ 11ന് പരിപാടികൾക്ക് സമാപനമാവും. ജില്ലയിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ടൂറിസം മന്ത്രി പി. എ.മുഹമ്മദ് റിയാസ് പങ്കെടുത്തു. തലസ്ഥാന നഗരത്തിന് സമാനമായി മലബാർ മേഖലയിലും ഓണാഘോഷം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് ഓണാഘോഷ പരിപാടികൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കൊവിഡിന്റെ രൂക്ഷതയെ മറികടന്ന് ജനങ്ങൾക്ക് മാനസിക കരുത്ത് നൽകാൻ ഓണാഘോഷ പരിപാടികൾക്ക് കഴിയണം. മലബാർ മഹോത്സവം ഭാവിയിൽ നടത്തുന്ന കാര്യം ആലോചിക്കും. മലബാർ മേഖലയിൽ ജല ടൂറിസത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ചാലിയാർ പുഴയിൽ വള്ളംകളി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കുഞ്ഞമ്മദ് കുട്ടി, പി.ടി.എ റഹിം., കാനത്തിൽ ജമീല, കെ.എം.സച്ചിൻദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, സബ്കളക്ടർ വി.ചെൽസാ സിനി, എ.ഡി.എം സി.മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.എ.ശ്രീനിവാസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മനോജ്, ഡി.ടി.പി.സി സെക്രട്ടറി നിഖിൽദാസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ആർ.പ്രമോദ്, വ്യാപാരി വ്യവസായി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |