കോഴിക്കോട്: ഫയൽ തീർപ്പാക്കൽ യജ്ഞത്തിലൂടെ സാധാരണക്കാർക്ക് ആശ്വാസമാകുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രൻ. വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന നോർത്തേൺ സർക്കിൾ ഫയൽ തീർപ്പാക്കൽ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മലയോര പ്രദേശങ്ങളിൽ വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ അർഹരായവർക്ക് ആനുകൂല്യം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണം മന്ത്രി നിർവഹിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നോയൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്.ദീപ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ വാടിയിൽ നവാസ്, ഫോറസ്റ്റ് കൺസർവേറ്റർ എസ്. നരേന്ദ്ര ബാബു തുടങ്ങിയവർ പങ്കെടുത്തു. അസി.കൺസർവേറ്റർ ആൻഡ് ടെക്‌നിക്കൽ അസിസ്റ്റന്റ് അജിത് കെ രാമൻ സ്വാഗതവും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം.രാജീവൻ നന്ദിയും പറഞ്ഞു.
ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ വിവിധ ഓഫീസുകളിൽ കെട്ടികിടന്ന 49462 ഫയലുകളിൽ 10394 എണ്ണം തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |