കോഴിക്കോട്: നഗരത്തിൽ എവിടെ തിരിഞ്ഞാലും ഓട്ടോകളാണ്. എന്നാൽ അയ്യായിരത്തിലധികം ഓട്ടോകൾക്ക് നിർത്തിയിടാൻ സ്റ്റാൻഡുകൾ 64 മാത്രം. ദിവസവും പുതിയ പെർമിറ്റുകൾ അനുവദിക്കുമ്പോൾ പുതുതായി ഒരു സ്റ്റാൻഡ് പോലും കോർപ്പറേഷൻ അനുവദിക്കുന്നില്ലെന്നതാണ് കൗതുകം. ഓട്ടോ പാർക്ക് ചെയ്യാൻ ആവശ്യമായ സ്റ്റാൻഡും സൗകര്യങ്ങളുമില്ലാതെ നട്ടംതിരിയുകയാണ് ഓട്ടോ തൊഴിലാളികൾ. വികസനത്തിന്റെ പേരിൽ പല സ്റ്റാൻഡുകളും നഷ്ടമായത് ഓട്ടോ തൊഴിലാളികളെ പെരുവഴിയിലാക്കിയിട്ടുണ്ട്.
2018ലെ സർക്കാർ ഉത്തരവിൽ സിറ്റിയിൽ 3000 പുതിയ ഓട്ടോകൾക്ക് പെർമിറ്റ് നൽകാൻ അനുമതി നൽകിയിരുന്നു. ഇതുപ്രകാരം പെർമിറ്റ് നൽകിയെങ്കിലും 2020ൽ പുതിയ പെർമിറ്റ് അനുവദിക്കുന്നത് ആർ.ടി.ഒ നിർത്തിവെച്ചു. എന്നാൽ 2021ലെ ആർ.ടി.ഒ ബോർഡ് 2018ലെ സർക്കാർ ഉത്തരവ് പ്രകാരം പെർമിറ്റ് അനുവദിച്ചതാണ് ഇരുട്ടടിയായത്.
കോറണേഷൻ തിയറ്റർ, ഗോകുലം മാൾ, ബീച്ച് തുടങ്ങി ആളുകൾ അധികമെത്തുന്ന ഇടങ്ങളിൽ കൂടുതൽ ഓട്ടോ സ്റ്റാൻഡുകൾ അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ചെറുവണ്ണൂർ, എലത്തൂർ, ബേപ്പൂർ എന്നീ പഞ്ചായത്തുകൾ കോഴിക്കോട് കോർപ്പറേഷനിലേക്ക് കൂട്ടിചേർത്തതിന്റെ ഭാഗമായി കൂടുതൽ ഓട്ടോകൾ അനുവദിക്കാൻ തീരുമാനമുണ്ടായെങ്കിലും പെർമിറ്റ് നൽകുന്നത് സിറ്റിയിൽ തന്നെയാണെന്ന ആരോപണവുമുണ്ട്.
സ്റ്റാൻഡുകളില്ലാത്ത പ്രശ്നം കഴിഞ്ഞ ദിവസം നടന്ന വാഹനീയൻ അദാലത്തിൽ സിറ്റി ഓട്ടോ ഡ്രൈവേഴ്സ് കോ ഓഡിനേഷൻ കമ്മിറ്റി മന്ത്രി ആന്റണി രാജുവിനെ അറിയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം കളക്ടർ, മേയർ, ആർ.ടി.ഒ, പൊലീസ്, ട്രേഡ് യൂണിയൻ സംയുക്ത യോഗം ചേർന്ന് നടപടിയെടുക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
# രണ്ടാഴ്ചയ്‌ക്കകം നടക്കുന്ന യോഗത്തിൽ ഓട്ടോ സ്റ്റാൻഡ് അനുവദിക്കുന്നതിൽ തീരുമാനമാവാതെ വീണ്ടും പെർമിറ്റ് അനുവദിച്ചാൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കും.
കെ.പ്രജോഷ്, കൺവീനർ, സിറ്റി ഓട്ടോ ഡ്രൈവേഴ്സ് കോ ഓഡിനേഷൻ കമ്മിറ്റി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |