കോഴിക്കോട്: ദിവസങ്ങളായി തുടരുന്ന ഡീസൽക്ഷാമത്തിന് കുറച്ചുനാളായി പരിഹാരമുണ്ടെങ്കിലും ഇന്നലെ മുതൽ വീണ്ടും ഡീസൽ മുടങ്ങി. രാവിലെ ഡീസൽ പ്രതീക്ഷിച്ചിരുന്ന നിരവധി ബസുകൾ ഡീസലില്ലാതെ സർവീസ് നിർത്തിവെച്ചു. അപ്രതീക്ഷിതമായി സർവീസുകൾ മുടങ്ങിയതോടെ മലയാരമേഖലയിലും വയനാട് ഭാഗത്തേക്കുമുള്ള നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. അടിയന്തരഘട്ടത്തിൽ പുറത്തുനിന്ന് ഡീസലടിക്കാൻ മൗനാനുവാദമുണ്ടെങ്കിലും പണമടച്ച് എണ്ണ അടിക്കേണ്ട സാഹചര്യമുള്ളതിനാൽ പല ബസുകളും അതിന് തുനിഞ്ഞില്ല. ഇതോടെ കെ.എസ്.ആർ.ടിസിയെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന മേഖലകളിലുള്ള സ്‌കൂൾ വിദ്യാർത്ഥികളടക്കം പെരുവഴിയിലായി. കഴിഞ്ഞ ഒരു മാസമായി ഡീസൽക്ഷാമത്തിന്റെ പേരിൽ നട്ടം തിരിയുകയാണ് കേരളത്തിലെ കെ.എസ്.ആർ.ടി.സി ബസുകൾ. ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ലക്ഷങ്ങളുടെ കുടിശ്ശികയുള്ളതിനാൽ ഇന്ധനം നൽകുന്നത് അവർ നിർത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നതോടെ കുറച്ച് കുടിശ്ശിക സർക്കാർ അടയ്ക്കുകയുണ്ടായി. അതിനുശേഷം പതിവുപോലെ ഡീസൽ വരാൻ തുടങ്ങി. അതാണിപ്പോൾ വീണ്ടും മുടങ്ങിയിരിക്കുന്നത്.
ഫറോക്കിൽ നിന്നാണ് കോഴിക്കോട്ടേക്ക് ഡീസൽ വരുന്നത്. കോഴിക്കോട് ജില്ലയിൽ വടകരയിലും താമരശ്ശേരിയിലും തിരുവമ്പാടിയിലും ഡിപ്പോകളുണ്ട്. ഇതിൽ താമരശ്ശേരിയിലും കോഴിക്കോട്ടും മാത്രമാണ് ഇന്ധനം നിറയ്ക്കാൻ സംവിധാനമുള്ളത്. ഇവിടെ രണ്ടിടത്തും ഇന്നലെ ഡീസലുണ്ടായില്ല. ഇതര ജില്ലയിൽ നിന്നെത്തുന്ന ബസുകളും കോഴിക്കോട് നിന്ന് ഇന്ധനം നിറയ്ക്കുന്ന സ്ഥിതിയുണ്ട്. സ്വിഫ്റ്റ് സർവീസുകളും കോഴിക്കോട്ടെത്തിയാൽ ഇവിടെ നിന്നും ഇന്ധനം നിറയ്ക്കുന്നു. ഇവയെല്ലാം ഇന്നലെ ബുദ്ധിമുട്ടി. വരുമാനമുള്ള റൂട്ടുകളിലെ ബസുകൾ പുറത്തുനിന്ന് ഡീസലടിച്ച് ഓടിയെങ്കിലും മറ്റുള്ളവ കട്ടപ്പുറത്താകുന്നതായിരുന്നു കാഴ്ച.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |