കോഴിക്കോട്: ഓണം പിറന്നാലും ഉണ്ണി പിറന്നാലും .... എന്ന ചൊല്ലുപോലെയാണ് റേഷൻ വ്യാപാരികളുടെ അവസ്ഥ. ഓണക്കിറ്റ് നൽകിയാൽ കമ്മീഷനുമില്ല ആനുകൂല്യങ്ങളുമില്ല. റേഷൻകടകൾ വഴി നൽകുന്ന സൗജന്യ ഓണക്കിറ്റിന് കമ്മീഷൻ നൽകില്ലെന്നാണ് സർക്കാർ നിലപാട്. ഫണ്ടില്ലാത്തതിനാൽ കമ്മീഷൻ നൽകാനാവില്ലെന്നും ഓണക്കിറ്റ് വിതരണം സേവനമായി കാണണമെന്നുമാണ് സർക്കാർ പറയുന്നത്. എന്നാൽ സേവനമായി നൽകാനുള്ള വരുമാനം തങ്ങൾക്ക് വേണ്ടേ എന്നാണ് റേഷൻ വ്യാപാരികളുടെ സങ്കടം.
ജില്ലയിലെ 956 റേഷൻ കടകളിലൂടെ 806447 കിറ്റുകളാണ് വിതരണം ചെയ്യേണ്ടത്. സമയത്തിന് ഓണക്കിറ്റ് വിതരണം പൂർത്തിയാക്കണമെങ്കിൽ ഒരു സഹായിയുടെ സേവനം ആവശ്യമാണ്. ഇതിനായി വേതനം നൽകാൻ 400 രൂപ കൈയിൽ കണ്ടെത്തണം. കൂടാതെ ഇത്രയും കിറ്റുകൾ സൂക്ഷിക്കാൻ സ്ഥലം തികയാത്തതിനാൽ കടമുറി വാടകയ്ക്ക് എടുക്കാൻ 3000 മുതൽ 10000 രൂപ വരെ വേറെയും വേണം.
കൊവിഡ് കാലത്ത് ഒരു കിറ്റിന് 5 രൂപ തോതിൽ കമ്മീഷൻ നൽകുമെന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്. ഇതുപ്രകാരം 13 മാസത്തെ കമ്മീഷൻ കിട്ടാനുണ്ടായിരുന്നു. ഇതിൽ രണ്ട് മാസത്തെ കമ്മീഷൻ നൽകിയെങ്കിലും ബാക്കി തുക ലഭിച്ചിരുന്നില്ല. പിന്നീട് ഹൈക്കോടതിയെ സമീപിച്ചതോടെ ഒരു മാസത്തെ പണം നൽകി. 10 മാസത്തേക്ക് 35,000- മുതൽ 1,50,000 രൂപ വരെ ഇനിയും നൽകാൻ ബാക്കിയാണ്. കോടികൾ മുടക്കി സൗജന്യക്കിറ്റ് നൽകുമ്പോൾ വിതരണം ചെയ്യുന്നവരെ അവഗണിക്കുന്നതിന് എന്തിനാണെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്.
# റേഷൻ കടകൾ- 956
# കിറ്റുകൾ- 80,6447
' കൊവിഡ് കാലത്ത് ആളുകൾ അകത്തിരുന്നപ്പോൾ കിറ്റ് വിതരണത്തിനിറങ്ങിയവരാണ് റേഷൻ വ്യാപാരികൾ. 65 ജീവനുകളാണ് അങ്ങനെ പൊലിഞ്ഞത്. സേവനം എല്ലാവർക്കും നൽകുമ്പോൾ അതിൽ നിന്ന് റേഷൻ വ്യാപാരികളെ മാത്രം അവഗണിക്കുന്നത് എന്തിനാണ്. ആനുകൂല്യം ലഭിക്കുന്നില്ലെന്ന് മാത്രമല്ല കിറ്റ് വിതരണത്തിന്റെ പേരിൽ ഞങ്ങളുടെ കൈയിൽ നിന്ന് പണം ചെലവാകുകയാണ് '. ടി.മുഹമ്മദാലി, ജനറൽ സെക്രട്ടറി, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |