കോഴിക്കോട്: ഓണ വിപണിയിൽ കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. വിപണിയിൽ ലഭ്യമായ അരി, പാൽ, പഴവർഗങ്ങൾ, പച്ചക്കറികൾ, പായസം മിക്‌സ്, ശർക്കര, എണ്ണ എന്നിവ പരിശോധന നടത്തും. ഹോട്ടൽ, ബേക്കറി, ബോർമകൾ എന്നിവിടങ്ങളിൽ 29 മുതൽ സെപ്തംബർ ആറ് വരെ മൂന്ന് സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തും.
എല്ലാ ഭക്ഷ്യോത്പന്ന വിതരണ സ്ഥാപനങ്ങളും ഓണത്തോടനുബന്ധിച്ച് ആരംഭിക്കുന്ന താത്കാലിക സ്റ്റാളുകൾ ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ/ ലൈസൻസ് എടുക്കാതെ പ്രവർത്തിക്കാൻ പാടുള്ളതല്ല. ഭക്ഷ്യോത്പാദന സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം നിർബന്ധമായും പരിശോധിക്കുകയും ജീവനക്കാർ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എടുക്കേണ്ടതുമാണ്. പായ്ക്ക് ചെയ്ത് വിൽപന നടത്തുന്ന ഭക്ഷ്യവസ്തുക്കളിൽ കൃത്യമായ ലേബൽ വിവരങ്ങൾ ഉണ്ടായിരിക്കണം. ഓണാവധി ദിവസങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികൾക്ക് നടപടി സ്വീകരിക്കാൻ സജ്ജമാണെന്നും അസി.കമ്മിഷണർ കെ.കെ.അനിലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |