കോഴിക്കോട് : 'ന്യൂ ഇന്ത്യാ സാക്ഷരത' പദ്ധതിയിലൂടെ ജില്ലയിൽ പതിനായിരം പേരെ സാക്ഷരരാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ സംഘാടക സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തും. ഒക്ടോബർ രണ്ടിന് സർവേ നടത്തി കണ്ടെത്തുന്ന പഠിതാക്കൾക്ക് 120 മണിക്കൂർ നീണ്ടുനിൽക്കുന്ന അടിസ്ഥാന സാക്ഷരതാ ക്ലാസ് നൽകും.
ജനുവരിയിൽ നടത്തുന്ന മികവുത്സവത്തിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് സാക്ഷരതാ സർട്ടിഫിക്കറ്റ് നൽകും. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള സന്നദ്ധ അധ്യാപകരാണ് പരിശീലനം നൽകുക. അദ്ധ്യാപകരെ പ്രത്യേക സേവന സർട്ടിഫിക്കറ്റ് നൽകി ആദരിക്കും. പദ്ധതിയുടെ വിജയത്തിനായി 12 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാതല സംഘാടക സമിതി രൂപീകരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.സുരേന്ദ്രൻ, കെ.വി.റീന, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽ കുമാർ, കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ സി.രേഖ, വടകര നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ സിന്ധു പ്രേമൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിന്ധു സുരേഷ്, സി.എം. ബാബു, കൂടത്താംകണ്ടി സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ, എം.ഡി.വത്സല തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സാക്ഷരതാമിഷൻ കോ ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ സ്വാഗതവും അസി.കോഓർഡിനേറ്റർ പി.വി.ശാസ്താ പ്രസാദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |