കോഴിക്കോട്: മഴയൊഴിഞ്ഞ് നിന്നതോടെ ഇരട്ടി ആവേശത്തിൽ ഓണ വിപണിയും ആഘോഷവും. ഓണക്കച്ചവടം പൊടിപൊടിയ്ക്കുന്നതിനൊപ്പം സർക്കാറിന്റെ ഓണാഘോഷ പരിപാടികൾക്കും തുടക്കമായതോടെ നഗരം തിരക്കിലമർന്നു. അവധി ദിവസമായിട്ടും ഇന്നലെ വൈകീട്ടോടെ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വലിയ തിരക്കാണുണ്ടായത്. മാവൂർ റോഡിലും മാനാഞ്ചിറ, പാളയം ഭാഗങ്ങളിലെല്ലാം തിരക്കനുഭവപ്പെട്ടു. നഗരം ദീപാലംകൃതമാക്കിയതോടെ എങ്ങും ഉത്സവ പ്രതീതിയാണ്. ജില്ലയിലെ മറ്റ് അങ്ങാടികളിലും വലിയ തിരക്കാണുണ്ടാവുന്നത്.
നേരത്തെ തുടങ്ങിയ ഓണം ഖാദി മേളയ്ക്ക് പുറമെ സപ്ലൈകോ ജില്ലാ ഓണം ഫെയറും കൺസ്യൂമർഫെഡിന്റെ ഓണം ഫെസ്റ്റുമെല്ലാം തുടരുകയാണ്. മിഠായിത്തെരുവിലേതുൾപ്പെടെയുള്ള ടെക്സ്റ്റയിൽസുകളിൽ ഇന്നലെ വലിയ തിരക്കായിരുന്നു. ഓഫറുകളുടെയും സമ്മാനപദ്ധതികളുടെയും പെരുമഴ ഒരുക്കുന്ന ഗൃഹോപകരണ ഇലക്ട്രോണിക്‌സ്, മൊബൈൽ കടകളിലും തിരക്ക് അനുഭവപ്പെട്ടു. കമ്പനികൾ ഒരുക്കുന്ന ഓഫറുകൾക്കൊപ്പം കച്ചവട സ്ഥാപനങ്ങളുടെ പ്രത്യേക വിലക്കിഴിവും സമ്മാനങ്ങളുമുണ്ട്.
പൂവ്, പച്ചക്കറി, പലചരക്ക് വിപണികളെല്ലാം സജീവമായി. പച്ചക്കറികളുടെ വില പതിയെ ഉയരുന്നുണ്ട്. പലചരക്കുകൾക്കും വില വർദ്ധിച്ചിട്ടുണ്ട്. വിലക്കൂടുതലാണെങ്കിലും പൂക്കച്ചവടം ജില്ലയിൽ പൊടിപൊടിക്കുകയാണ്. ഓണത്തിന് മുമ്പുള്ള അവസാന ഞായറാഴ്ചയായ ഇന്ന് വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
ബീച്ച്, മാനാഞ്ചിറ മാൈതാനം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ജനങ്ങൾ ഒഴുകിയെത്തി.
ഓണാഘോഷത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾ ബീച്ചിൽ കലാസന്ധ്യ അവതരിപ്പിച്ചു. ബീച്ച് ഫ്രീഡം സ്‌ക്വയറി രണ്ട് ദിവസങ്ങളിലായി. ഭരതനാട്യം, തിരുവാതിരക്കളി, നാടോടി നൃത്തം, നാടൻപാട്ട്, ഫ്യൂഷൻ മ്യൂസിക്, മിമിക്രി, ചെണ്ട ഫ്യൂഷൻ തുടങ്ങിയ ഇനങ്ങളാണ് ആസ്വാദകർക്കായി ഒരുക്കിയത്. കലാസന്ധ്യ ഇന്ന് തുടരും.
മലബാർ ക്രിസ്ത്യൻ കോളേജ്, എസ്.എൻ കോളേജ് ചേളന്നൂർ, ഗുരുവായൂരപ്പൻ കോളേജ്, ഗവ. ആർട്‌സ് കോളേജ്, തുടങ്ങിയ കോളേജുകളിൽ നിന്നുളള വിദ്യാർത്ഥികൾ പങ്കെടുത്തു. സാഹിത്യോത്സവത്തിന് ടൗൺഹാളിൽ തുടക്കമായി.
@ പ്രതിസന്ധിയായി പാർക്കിംഗ്
തിരക്കേറിയതോടെ നഗരത്തിൽ വാഹനങ്ങളിലെത്തിയവർ പാർക്കിംഗിന് സ്ഥലം ലഭിക്കാതെ ഏറെ ബുദ്ധിമുട്ടി. പ്രധാന കച്ചവട കേന്ദ്രങ്ങളോട് ചേർന്ന ഇടങ്ങളിൽ വാഹന പാർക്കിംഗ് ദുരിതമായി. മാഠായിത്തെരുവിലും മറ്റും എത്തിയവർ ഇവിടെ നിന്ന് ഏറെ മാറിയാണ് വാഹനങ്ങൾ പാർക്ക് ചെയ്തത്.
ആവേശംപകരാൻ സംഘടനകളും സ്ഥാപനങ്ങളും
കുന്ദമംഗലം: രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഓണാഘോഷം ആടിത്തിമിർക്കുകയാണ്. കുന്ദമംഗലത്ത് സ്ക്കൂളുകളും വിവിധ സംഘടനകളും സർക്കാർ സ്ഥാപനങ്ങളും ഓണാഘോഷം വിപുലമായി നടത്തുകയാണ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂക്കള മത്സരവും ഓണസദ്യയുമൊരുക്കി. ബ്ലോക്ക് പ്രസിഡന്റ് ബാബുനെല്ലുളി നേതൃത്വം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാവിംഗ് പൂക്കള മത്സരം, വിവിധ കലാ കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് എം ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹിം. എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഖസർ ഓഡിറ്റോറിയത്തിൽ നടത്തിയ ഓണാഘോഷപരിപാടികൾ മുൻ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പൂക്കളമത്സരം, തിരുവാതിരക്കളി, കമ്പവലി എന്നിവ നടന്നു, ഓണസദ്യയുമൊരുക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിജിപുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി.അനിൽകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൂഴക്കോട് വർണം റസിഡന്റ് സ് അസോസിയേഷന്റെ കുടുംബ സംഗമവും ഓണാഘോഷവും വാർഡ് മെമ്പർ ശ്രീജ പൂളക്കമണ്ണിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് ടി.ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ഓണത്തിന്റെ അനുഷ്ഠാനങ്ങളെയും ഐതിഹ്യങ്ങളെയും സംബന്ധിച്ച് ചീങ്കോൾ ഉണ്ണി പ്രഭാഷണംനടത്തി. റസിഡൻസ് കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികളുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |