കോഴിക്കോട്: ചിന്നിചിണുങ്ങി പെയ്യേണ്ട ചിങ്ങ മഴ ആടിതിമർത്തെങ്കിലും ഒട്ടും ഉലയാതെ ഉത്രാടപ്പാച്ചിൽ. ഓണ വിഭവങ്ങൾ ഒരുക്കുന്ന തിരക്കിൽ നാടും നഗരവും മുങ്ങി. കൊവിഡ് കൊണ്ടുപോയ ഓണക്കാലത്തെ തിരിച്ചുപിടിച്ചതിന്റെ നിറമുള്ള കാഴ്ചകളായിരുന്നു എങ്ങും. നിയന്ത്രണങ്ങളെല്ലാം ആഘോഷ ലഹരിയിൽ അലിഞ്ഞില്ലാതായി. അത്യാഹ്ലാദത്തോടെയും അതിരറ്റ ആവേശത്തോടെയും ഇന്ന് തിരുവോണം ആഘോഷിക്കും. ഇന്നലെ രാവിലെ മുതൽ മിഠായിത്തെരുവ് ഉൾപ്പെടെ പ്രധാന തെരുവുകളിലും വ്യാപാര കേന്ദ്രങ്ങളിലുമെല്ലാം ജനത്തിരക്കായിരുന്നു. അത്തം തൊട്ടേ കോഴിക്കോട് നഗരം തിരക്കിൽ ഞെരുങ്ങുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മിഠായിത്തെരുവിലും പരിസരങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പൊടുന്നനെ പെയ്ത മഴയിൽ ജനക്കൂട്ടം അൽപ്പം വലിഞ്ഞെങ്കിലും വൈകീട്ടോടെ വീണ്ടും തിരക്കിലമർന്നു. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പാളയത്തെ പച്ചക്കറി മാർക്കറ്റിലും രാവിലെ മുതലെ നല്ല തിരക്കായിരുന്നു. പാളയത്തേക്കുള്ള റോഡുകളിൽ വലിയ ഗതാഗത കുരുക്കുണ്ടായി. പത്ത് ദിവസത്തിനുള്ളിൽ പച്ചക്കറി പൂ വിലയിൽ വലിയ കുതിപ്പാണുണ്ടായത്. എന്നാൽ അതൊന്നു തിരക്ക് കുറച്ചില്ല. പാളയത്ത് പച്ചക്കറി പൂ കടകളിൽ ജനം ഇടിച്ചുകയറുന്ന കാഴ്ചയായിരുന്നു. രണ്ട് വർഷത്തിന് ശേഷം നഗരത്തിൽ സജീവമായ തെരുവ് കച്ചവടക്കാർക്ക് ഇന്നലെ പെയ്ത മഴ വലിയ തിരിച്ചടിയായി. റോഡരികിൽ താത്ക്കാലിക ഷെഡ് ഒരുക്കി കച്ചവടം നടത്തിയ തെരുവ് കച്ചവടക്കാർക്ക് മഴ പെയ്തതോടെ എല്ലാം മടക്കികെട്ടേണ്ടി വന്നു.
വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെല്ലാം ഇന്നലെയും വലിയ തിരക്കായിരുന്നു. ഖാദി, കൈത്തറി വസ്ത്ര മേളകളെല്ലാം പൊടിപൊടിച്ചു. സപ്ലൈകോ, കൺസ്യൂമർ ഫെഡ് മേളകളിലും ആളുകൾ നിറഞ്ഞു. പായസ മേളകളും സജീവമായിരുന്നു. മാളുകളിലും ഇലക്ട്രോണിക്സ്, ഹോം അപ്ലൈൻസസ് കടകളിലും മൊബൈൽ കടകളിലും ജനം ഒഴുകിയെത്തി. വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇന്നലെയും ഓണാഘോഷ പരിപാടികൾ നടന്നു.
ഗതാഗതക്കുരുക്കും പാർക്കിംഗും
അസൗകര്യവും തിരിച്ചടിയായി
മിഠായി തെരുവ്, മാനാഞ്ചിറ, പുതിയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെല്ലാം മഴയ്ക്കൊപ്പം ഗതാഗതക്കുരുക്കും പ്രതിസന്ധിയായി. നഗരം കാലങ്ങളായി നേരിടുന്ന പാർക്കിംഗ് പ്രശ്‌നം ഓണക്കാലത്ത് വർദ്ധിച്ചു. മിഠായി തെരുവിലേക്ക് എത്തുന്ന വാഹനങ്ങൾ വൈക്കം മുഹമ്മദ് ബഷീർ റോഡ് പരിസരത്തും കോംട്രസ്റ്റ് പരിസരത്തുമാണ് നിലവിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
പാളയത്ത് പാർക്കിംഗിന് തീരെ ഇടമുണ്ടായില്ല. സ്റ്റാൻഡിലെ ബസുളെല്ലാം റോഡിൽ കുടുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |