വടകര: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ മാതാവ് മല്ലിയോടൊപ്പം ഓണസദ്യയുണ്ട് കെ.കെ രമ എം.എൽ.എ. സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് ഇരുവരുടെയും സമാഗമം. മധുവിന്റെ മരണത്തിൽ നീതിതേടി അലയുന്ന മല്ലിയോടൊപ്പം വിജയം വരെ പോരാടുമെന്ന് കെ.കെ.രമ പറഞ്ഞു. പണവും സ്വാധീനവും ഉപയോഗിച്ച് പ്രതികൾ കേസ് അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾ മനസാക്ഷി മരവിച്ചിട്ടില്ലാത്ത കേരളീയ സമൂഹം ഒന്നിച്ചെതിർക്കും. സർക്കാർ സംവിധാനങ്ങൾ ഒപ്പമുണ്ടാകുമെന്ന് പറയുമ്പോഴും കേസിൽ ആശങ്കയുണ്ട്. നീതിപീഠത്തിനു മുന്നിൽ ക്രൂരകൃത്യം ചെയ്തവർക്ക് ശിക്ഷ ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. വിശപ്പിന്റെ പേരിൽ കേരളത്തിൽ കൊല്ലപ്പെട്ട ആദ്യ വ്യക്തിയാണ് മധു. മധുവിന്റെ നീതിക്കായി അമ്മ മല്ലിയും സഹോദരി സരസുവും നടത്തുന്ന പോരാട്ടം സമാനതകളില്ലാത്തതാണ്. ഇവർക്കൊപ്പം ജനങ്ങളെ അണിനിരത്തി ആർ.എം.പി.ഐയും അവസാനം വരെയും രംഗത്തുണ്ടാവുമെന്നും കെ.കെ.രമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |