കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കെട്ടിട നമ്പർ അഴിമതി കേസ് അട്ടിമറിക്കുന്നതിനെതിരെ യു.ഡി.എഫ് കൗൺസിൽ പാർട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ.മൊയ്തീൻകോയയും വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
പാസ് വേർഡ് ചോർത്തി അനധികൃത കെട്ടിടനമ്പർ നൽകിയ കേസ് അന്വേഷണം അനിശ്ചിതത്വത്തിലാണ്. ഒട്ടേറെ ആരോപണങ്ങൾ ഉയർന്നെങ്കിലും ഒന്നിൽ മാത്രമാണ് കേസെടുത്തത്. സിറ്റി അസി. കമ്മിഷണറുടെ നേതൃത്വത്തിൽ കേസന്വേഷണം നടക്കവെ ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം ആരംഭിച്ച് അധികം കഴിയും മുമ്പ് തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് അസി. കമ്മിഷണറെയും സ്ഥലംമാറ്റി. പുതുതായി നിയമിച്ച ഉദ്യോഗസ്ഥൻ ഒന്നര മാസം കഴിഞ്ഞിട്ടും ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. കേസ് അട്ടിമറിക്കാൻ ബോധപൂർവമായ നീക്കം മാത്രമാണിത്.
രണ്ട് കേസുകളിൽ ബന്ധപ്പെട്ട പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ അവസരം ഒരുക്കിയത് കോർപ്പറേഷൻ - സർക്കാർ അഭിഭാഷകരുടെ സമീപനമാണെന്ന സംശയമുണ്ട്. മേയർ ആദ്യം പറഞ്ഞത് 362 കേസുകൾ ഉണ്ടെന്നാണ്. പിന്നീടത് 38 ആയി കുറഞ്ഞു. ഏറ്റവും ഒടുവിൽ 8 കേസായി ഒതുങ്ങി. അതിൽതന്നെ ഒരു കേസിൽ മാത്രമാണ് അന്വേഷണം നടത്തിയത്. മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന സർക്കാരിന്റെയും കോർപ്പറേഷൻ ഭരണസമിതിയുടെയും നിലപാടിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തും. ധർണ കെ.മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്യും.
ഇതോടൊപ്പം തന്നെ കോർപ്പറേഷൻ ഭരണസമിതിയും ജീവനക്കാരും തമ്മിൽ ശീതസമരത്തിലാണ്. ഇത് കാരണം ഓഫീസിൽ എത്തുന്ന സാധാരണക്കാരായ ജനങ്ങളാണ് കഷ്ടപ്പെടുന്നതെന്നും അവർ പറഞ്ഞു.
ബി.ജെ.പി കൗൺസിലർമാരുടെ രാപ്പകൽസമരം ഇന്നുമുതൽ
കോഴിക്കോട്: കെട്ടിടനമ്പർ അഴിമതിക്കേസ് അട്ടിമറിക്കാനും, ഒതുക്കിത്തീർക്കാനുമുളള ശ്രമത്തിനെതിരെ ബി.ജെ.പി തുടർപ്രക്ഷോഭത്തിന്റെ ഭാഗമായി കൗൺസിലർമാരുടെ രാപ്പകൽസമരം ഇന്ന് തുടങ്ങും. രാവിലെ 10ന് തുടങ്ങുന്ന സമരത്തെ പ്രമുഖർ അഭിവാദ്യം ചെയ്യുമെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.
സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ആസൂത്രിതമായി നടന്നുവന്ന ഈ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ രക്ഷിക്കാൻ സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നീക്കം നടക്കുകയാണ്. കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും, കെട്ടിടനമ്പർ ക്രമക്കേടിന്റെ പേരിൽ സസ്‌പെൻഷൻ ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചടുക്കാൻ ധൃതിപിടിച്ചെടുത്ത തീരുമാനവും ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയ നേതാക്കളും ദല്ലാളൻമാരും നിലവിലെ ഉദ്യോഗസ്ഥരും,വിരമിച്ച ചില ഉദ്യോഗസ്ഥരുമൊക്കെ അടങ്ങുന്ന ഒരു വൻ മാഫിയ തന്നെ കോർപറേഷനിൽ പ്രവർത്തിക്കുന്നുണ്ട് എന്നതിന് തെളിവാണ് ആയിരക്കണക്കിന് അനധികൃതകെട്ടിടങ്ങൾക്ക് അനധികൃതമായി അനുമതി ലഭിച്ചത്. കോർപറേഷൻ സെക്രട്ടറിയെ കൂടി സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തേണ്ട സാഹചര്യം നിലനിൽക്കുമ്പോഴാണ് നേരത്തെ സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ കോർപറേഷൻ അധികൃതർ സ്വമേധയാ തീരുമാനിക്കുന്നത്. ഏത് അന്വേഷണ സംഘമാണ് അവരെ കുറ്റവിമുക്തമാക്കിയത് എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സജീവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |