കോഴിക്കോട്: കെട്ടിട നമ്പർ അഴിമതിക്കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിനെതിരെ ബി.ജെ.പി കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ നടത്തിയ രാപ്പകൽ സമരം അവസാനിച്ചു. സമര സമാപനം ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു.
കോർപറേഷനിൽ നടന്ന കെട്ടിടനമ്പർ അഴിമതി സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പാണെന്നും സി.പി.എം ഭരിക്കുന്ന കോർപ്പറേഷനിൽ രാഷ്ട്രീയ സഹായമില്ലാതെ ഉദ്യോഗസ്ഥർ മാത്രം വർഷങ്ങളായി ഇത്തരം കാര്യങ്ങൾ ചെയ്യുമെന്ന് ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോടൻ മോഡൽ തട്ടിപ്പ് എന്നൊരു പേര് തന്നെ കെട്ടിടനമ്പർ അഴിമതിക്ക് വീണിരിക്കുകയാണ്. ഇത് കോഴിക്കോടിന് അപമാനമാണ്. കെട്ടിട ഉടമകളും ഇടനിലക്കാരും രാഷ്ടീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടുമടങ്ങുന്ന വൻ മാഫിയയാണ് ഇതിനായി പ്രവർത്തിക്കുന്നത്. യൂണിയൻ ഭീകരതയിൽ സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പിടിച്ചുനിൽക്കാനാകുന്നില്ല. അപേക്ഷ കൃത്യമായി നൽകാത്തവർ പോലും ഇടനിലക്കാർ വഴി നമ്പർ തരപ്പെടുത്തിയ ഈ തട്ടിപ്പിന്റെ വ്യാപ്തി ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ബി.ജെ.പി പ്രചാരണ പ്രക്ഷോഭങ്ങൾ തുടരുന്നതോടൊപ്പം നിയമപരമായും പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി കൗൺസിൽ ലീഡർ നവ്യാ ഹരിദാസ്, കൗൺസിലർമാരായ ടി.രനീഷ്, അനുരാധ തായാട്ട്, രമ്യാ സന്തോഷ്, സരിതാ പറയേരി, എൻ.ശിവപ്രസാദ്, .ജില്ലാ കമ്മറ്റി അംഗം തിരുവണ്ണൂർ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |