@ മികച്ച ഡിസൈനിംഗിന് 5 ലക്ഷം സമ്മാനം
കോഴിക്കോട്: പ്രതാപം മങ്ങിപ്പോയ കോംട്രസ്റ്റിനെയും കോഴിക്കോടിന്റെ മുഖമുദ്രയായ മാനാഞ്ചിറ സ്‌ക്വയറിനെയും ചേർത്ത് കോഴിക്കോടിനെ പുനർനെയ്യുകയെന്ന ലക്ഷ്യവുമായി ഐ.ഐ.എ യുവ ആർകിടെക്ടുകൾ. ഒക്ടോബർ 27,28,29 തിയതികളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട് കോഴിക്കോട് സെന്റർ സംഘടിപ്പിക്കുന്ന 'ക്രോസ് റോഡ്സ്' ഡിസൈൻ ഫെസ്റ്റിവലിന്റെയും ഐ.ഐ.എ യംഗ് ആർക്കിടെക്ട് ഫെസ്റ്റിവലിന്റെയും ഭാഗമായി 'റീവീവ് കോഴിക്കോട് ' എന്ന പേരിലാണ് പരിപാടി. മികച്ച ഡിസൈനിംഗിന് അഞ്ചു ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് മൂന്നു ലക്ഷവും ഒരു ലക്ഷവും വീതം സമ്മാനമായി നൽകും.
കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളാണ് മാനാഞ്ചിറയും കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയും. പ്രവർത്തനം നിലച്ച കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയും മാനാഞ്ചിറയും അതിനു ചുറ്റുമുള്ള റോഡുകളും വൈക്കം മുഹമ്മദ് ബഷീർ റോഡും ഉൾപ്പെടെ സംയോജിപ്പിച്ചുള്ള ആർക്കിടെക്ച്വർ ഡിസൈനിംഗാണ് 'റീവീവ് കോഴിക്കോട് ' വിഭാവനം ചെയ്യുന്നത്. ഐ.ഐ.എ അംഗങ്ങളായ 40 വയസിന് താഴെയുള്ള ഇന്ത്യയിലെ ആർക്കിടെക്ടുകൾ മത്സരത്തിൽ പങ്കെടുക്കും.
ലോക പ്രശസ്ത ആർക്കിടെക്ടുകളായ പീറ്റർ റിച്ച്, സൗമിത്രോ ഘോഷ്, കെ.ടി.രവീന്ദ്രൻ, ആർക്കിടെക്ചർ, അർബൻ ഡിസൈൻ, കൺസർവേഷൻ എന്നീ മേഖലകളിലെ മറ്റ് പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട ജൂറി പാനലായിരിക്കും ഡിസൈനുകൾ വിലയിരുത്തുക. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്തം. 29. കോഴിക്കോടിന്റെ സാംകാരിക പൈതൃകം വീണ്ടെടുത്ത് പുനരുജ്ജീവിപ്പിക്കാനുള്ള ഉദ്യമമാണ് റീവീവ് കോഴിക്കോടെന്നും സർക്കാരുമായി സഹകരിച്ച് പദ്ധതിയുമായി മുന്നോട്ടുപോകുവാനുള്ള സന്നദ്ധത ഐ.ഐ.എയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും നാഷണൽ കൺവീനർ ആർക്കിടെക്ട് ബ്രിജേഷ് ഷൈജാൾ, ഫെസ്റ്റിവൽ കൺവീനർ ആർക്കിടെക്ട് നൗഫൽ സി. ഹാഷിം, റീവീവ് കോമ്പറ്റീഷൻ കൺവീനർ ആർക്കിടെക്ട് ആബിദ് റഹീം എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |