@ ആൾക്കൂട്ടത്തിൽ കൃത്രിമ തിരക്കുണ്ടാക്കി മോഷണം
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബസുകൾ, ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ കൃത്രിമ തിരക്കുണ്ടാക്കി കവർച്ച നടത്തുന്ന അഞ്ചംഗ സംഘം പിടിയിൽ. തമിഴ്‌നാട് മധുര പെരുമാൾ കോവിൽ സ്ട്രീറ്റിൽ നാരായണ (44), മൈസൂർ ഹുൻസൂർ സ്വദേശി മുരളി (37), കോലാർ മൂൾബാബിൽ സ്വദേശിനികളായ സരോജ (52), സുമിത്ര (41), നാഗമ്മ (48) എന്നിവരാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. കർണാടക, കേരളം,തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സംഘം മോഷണം നടത്തി വരികയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വൻ തോതിൽ കവർച്ച നടക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ജില്ലയിൽ നടന്ന കവർച്ചകളെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി എ.അക്ബർ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിനു നിർദ്ദേശം നൽകിയിരുന്നു.
മൂന്ന് മാസം മുമ്പ് കുന്ദമംഗലം ബസ്‌സ്റ്റാന്റിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യത്തിൽ മൂന്ന് സ്ത്രീകൾ ബസിൽ കയറുന്ന സമയത്ത് കവർച്ച ചെയ്യുന്നതും കൂടെ വന്ന ഒരാൾ നിരീക്ഷിക്കുന്നതായും പിന്നീട് എല്ലാവരും കർണാടക രജിസ്‌ട്രേഷൻ ടവേരയിൽ കയറി പോകുന്നതും പതിഞ്ഞിരുന്നു. തുടർന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയൽ ജില്ലകളിലും സമാനമായ രീതിയിൽ കളവ് നടക്കുന്നതായി മനസ്സിലാക്കിയതോടെ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.ശ്രീനിവാസിന്റെ നേതൃത്വത്തിൽ കർണാടക, തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കർണാടക രജിസ്‌ട്രേഷനിലുള്ള കെ.എ 45 എം 2830 നമ്പർ ടവേര വാഹനം ജില്ലയിലേക്ക് പ്രവേശിച്ചതായി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസ് ഇൻസ്‌പെക്ടർ കെ.കെ. ബിജുവിന്റെ നേതൃത്വത്തിൽ പൂളകടവിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
സംശയം തോന്നാതിരിക്കാൻ ഓരോ ഭാഗങ്ങളിലും കവർച്ച നടത്തുമ്പോൾ വ്യത്യസ്ത രീതിയിൽ മാന്യമായ വസ്ത്രമാണ് സംഘം ധരിച്ചിരുന്നത്. തിരക്കേറിയ ബസിൽ കയറി സ്ത്രീകളെ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത ശേഷം മൂർച്ചയേറിയ ചെറിയ ആയുധം ഉപയോഗിച്ച് മാല പൊട്ടിക്കാറാണ് പതിവ്. കൂടാതെ പഴ്‌സും കവരും. മാല പൊട്ടിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരം ആയുധവും ഇവരിൽ നിന്ന് കണ്ടെടുത്തു.
മാന്യമായ വേഷം, പ്രൊഫഷണൽ രീതി
ആർക്കും പിടികിട്ടാത്ത വിധം പ്രൊഫഷണലായ രീതിയിലാണ് കവർച്ചാ സംഘം നാട്ടിലും നഗരത്തിലുമിറങ്ങുന്നത്. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ ഭക്ഷണം പാകം ചെയ്യാനുള്ള ഗ്യാസും പാത്രങ്ങളും പലവ്യഞ്ജന സാധനങ്ങളും താത്കാലികമായി ടെന്റ് കെട്ടാനുള്ള ടാർപായയും വസ്ത്രങ്ങളും വാഹനങ്ങളിൽ സൂക്ഷിച്ചായിരുന്നു യാത്ര. കവർച്ച നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിൽ സ്ത്രീകളെ ഇറക്കിവിട്ട് വാഹനം സുരക്ഷിതമായി മറ്റൊരു ഭാഗത്ത് നിർത്തിയിട്ട് കവർച്ച നടത്തിയ ശേഷം മറ്റു ജില്ലകളിലേക്ക് കടന്നു കളയും. ചോദ്യം ചെയ്യലിൽ ദക്ഷിണേന്ത്യയിൽ നടത്തിയ നിരവധി കവർച്ചകളെ പറ്റി പ്രതികൾ സമ്മതിച്ചു. ജില്ലയിൽ നടത്തിയ മുപ്പതോളം മോഷണങ്ങൾക്കും കവർച്ചയ്ക്കും തുമ്പുണ്ടായതായും സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും കണ്ടെടുത്തതായും മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ.സുദർശൻ പറഞ്ഞു.
സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്‌പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ അർജുൻ, രാകേഷ് ചൈതന്യം, ചേവായൂർ പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വി.ടി.ഹരീഷ് കുമാർ, പൊലീസ് ഓഫീസർമാരായ കെ.വി. ശ്യാം പ്രസാദ്, സുമേഷ് നന്മണ്ട, ശ്രീരാജ് കൊയിലാണ്ടി, വനിത സിവിൽ പൊലീസ് ഓഫീസർമാരായ കെ.റോഷ്‌നി, ടി.ടി റൂബി, സി.പി.ഒ എം.പ്രഗേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |