കോഴിക്കോട് : പട്ടികവർഗ വിഭാഗത്തിൽപെട്ടയാളുടെ വീടും സ്ഥലവും കരിങ്കൽ ക്വാറി ഉടമകൾ കൈക്കലാക്കി പകരം വനാതിർത്തിയോട് ചേർന്ന സ്ഥലം നൽകിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാത്ത കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കെതിരെ കമ്മിഷൻ. പരാതിയിൽ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് ആഗസ്റ്റ് 20നാണ് ഉത്തരവിട്ടത്. എന്നാൽ സമയ പരിധി കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബർ 28 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കാരശേരി പൈക്കാടൻ മല ചേലക്കര കോരന്റെ വീടും സ്ഥലവുമാണ് കരിങ്കൽ ക്വാറി ഉടമകൾ കൈക്കലാക്കിയത്.
വനം, പട്ടികവർഗ വകുപ്പുകളിൽ നിന്ന് ഇതേ വിഷയത്തിൽ കമ്മിഷൻ മുമ്പ് റിപ്പോർട്ട് വാങ്ങിയിരുന്നു. മലപ്പുറം എടവണ്ണ കൊടുമ്പുഴ ഫോറസ്റ്റ് സെക്ഷനിലാണ് ചേലക്കര കോരൻ ഇപ്പോൾ താമസിക്കുന്നതെന്ന് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കമ്മിഷനെ അറിയിച്ചു. കോരന് ക്വാറി ഉടമകൾ നൽകിയതായി പറയപ്പെടുന്ന സ്ഥലം വനഭാഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 10 സെന്റ് സ്ഥലം വനത്തിലേക്ക് കയറിയ നിലയിലാണ്. 2.5 ഏക്കറിലുള്ള ബാക്കി സ്ഥലം സ്വകാര്യ കൈവശത്തിൽ തന്നെയാണ് ഇപ്പോഴുമുള്ളത്. കോരന്റെ സ്ഥലം കൈവശപ്പെടുത്തി രേഖയില്ലാത്ത സ്ഥലം നൽകിയവർക്കെതിരെ പൊലീസാണ് നിയമ നടപടികൾ സ്വീകരിക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.തുടർന്നാണ് കോഴിക്കോട് റൂറൽ പൊലീസ് മേധാവിയിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. പാലക്കൽ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി . കാരശേരി പഞ്ചായത്തിലെ പൈക്കാടൻമലയിൽ ഉണ്ടായിരുന്ന 2.16 ഏക്കർ സ്ഥലമാണ് കോരനിൽ നിന്ന് ക്വാറിക്കാർ കൈവശപ്പെടുത്തിയത്. പകരം നൽകിയ സ്ഥലം വാസയോഗ്യമല്ലെന്ന് ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസർ കമ്മിഷനെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |