കോഴിക്കോട്: സാമൂഹികവും സാമ്പത്തികവുമായ വികസനത്തിൽ വലിയ മാറ്റങ്ങളിലെത്തി നിൽക്കുന്ന സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റൽ ഗവണേഴ്സ് ഉടൻ നടപ്പിലാകുമെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയി. കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോടിന്റെ സമഗ്ര വികസനം സംബന്ധിച്ച ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റ് ഓഫീസ് മുതൽ താഴെ തട്ടിലുള്ള മുഴുവൻ സർക്കാർ ഓഫീസുകളും പരസ്പരം ബന്ധിപ്പിച്ചുള്ള ഡിജിറ്റൽ സംവിധാനമാണിത്. ഇനി ഏത് സർക്കാർ കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ വീട്ടിൽ നിന്നും കമ്പ്യൂട്ടർ സിസ്റ്റം വഴി നേടാവുന്നതും കാര്യങ്ങൾ മനസിലാക്കാനും സാധിക്കും. ഇത് ഇന്ത്യയിലാദ്യമാകും ഒരു സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഇതോടെ ഓദ്യോഗിക നിർവഹണത്തിന് ഇന്ത്യയിലാദ്യത്തെ പേപ്പർ രഹിത സംസ്ഥാനമായി കേരളം മാറും. കോഴിക്കോടിന്റെ വികസനവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് ചേംബർ നിവേദനത്തിൽ പരാമർശിച്ച മുഴുവൻ കാര്യങ്ങളും വേഗത്തിൽ നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സർക്കാരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലുടെ വേഗത കൂടുമ്പോൾ അതിനുസരിച്ച് സംരംഭകരും മാറണം. വികസനം നടപ്പിലാക്കുമ്പോൾ ജനങ്ങളുടെ മനോഭാവത്തിലും മാറ്റം വരേണ്ടതുണ്ട്. ചേംബർ പോലുള്ള സന്നദ്ധ സംഘടനകൾ ഇക്കാര്യത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ മുന്നിട്ടിറങ്ങണം. ഏത് വികസനം വന്നാലും കേസ് കൊടുക്കുന്ന പ്രവണത ഒഴിവാക്കാൻ ശ്രമിക്കണം. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ സംരംഭകത്വ സംസ്ക്കാരം കൊണ്ട് വരണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു .
ചേംബർ പ്രസിഡന്റ് റാഫി.പി ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. ചേംബർ ടൂറിസം കമ്മിറ്റി ചെയർമാൻ പി.എ.ആസിഫ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ചേംബറിന്റെ നിവേദനം മുൻ പ്രസിഡന്റ് സുബൈർ കൊളക്കാടൻ കൈമാറി. മുൻ പ്രസിഡന്റുമാരായ എം.മുസമ്മിൽ, സി.ഇ.ചാക്കുണ്ണി, ശ്രീരാം എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എ.പി.അബ്ദുള്ളക്കുട്ടി സ്വാഗതവും ട്രഷറർ ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |