കോഴിക്കോട്: മുള കൊണ്ടും തെങ്ങോല കൊണ്ടും പരമ്പരാഗതരീതിയിൽ നിർമിച്ച 150ഓളം കുടിലുകളിലായി മലബാർ ക്രാഫ്റ്റ്‌സ് മേളയ്ക്ക് തുടക്കം. സംസ്ഥാന വ്യവസായ വാണിജ്യവകുപ്പിന് വേണ്ടി കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും സഹായത്തോടെ നടത്തുന്ന എട്ടാമത് മലബാർ ക്രാഫ്റ്റ്‌സ് മേള കോഴിക്കോട് സ്വപ്‌നനഗരിയിലാണ് തുടങ്ങിയത്. കേരളത്തിന്റെ പരമ്പാരഗത വ്യവസായ സംരംഭങ്ങളുടെ അഭിവൃദ്ധിയും തനത് ഉത്പ്പന്നങ്ങളുടെ വിപണനവും മുന്നിൽ കണ്ട് കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് മലബാർ ക്രാഫ്റ്റ്‌സ് മേള.
കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഏറ്റവും മികച്ച കൈത്തറി, കരകൗശല പാരമ്പര്യങ്ങൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് മലബാർ ക്രാഫ്റ്റ്‌സ് മേള സംഘടിപ്പിക്കുന്നത്. ഇതിൽ 100 കുടിലുകളിലായി ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, കർണാടക, മദ്ധ്യപ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര, മിസ്സോറാം, നാഗാലാന്റ്, ഒറീസ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലുങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങി 28 സംസ്ഥാനങ്ങളിൽ നിന്നുമായി 200 ൽ പരം കരകൗശല വിദഗ്ദ്ധർ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 ൽപരം പരമ്പരാഗത കരകൗശല കൈത്തറി വിദഗ്ദ്ധരും മേളയിലുണ്ട്.
കരകൗശല, കൈത്തറി മേഖലകളിലെ വിദഗ്ദ്ധർ, ശിൽപികൾ തുടങ്ങിയവർ ഈ മേളയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉത്പ്പന്നങ്ങളുടെ പ്രദർശനം മാത്രമല്ല, അവയുടെ നിർമാണരീതിയും ഉണ്ടാകും. മലബാർ ക്രാഫ്റ്റ്സ് മേളയിൽ കേരളത്തിൽ നിന്നും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാകാരന്മാരുടെയും കരകൗശല വിദഗ്ദ്ധരുടെയും പരമ്പരാഗത കരകൗശല ഉത്പ്പന്നങ്ങളുടെ പ്രദർശനവും തത്സമയ നിർമാണവും ഉണ്ടായിരിക്കും. സാംസ്‌കാരിക പരിപാടികളും കലാരൂപങ്ങളും വിവിധ ഗ്രാമീണ വിഭവങ്ങളും മേളയുടെ ആകർഷണമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |