കോഴിക്കോട് : സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി. ജി ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം.
മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. സ്വീകരിക്കുന്ന നടപടികൾ അഡിഷണൽ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും മൂന്ന് മാസത്തിനകം കമ്മിഷനെ അറിയിക്കണം.
എട്ടുമാസം പ്രായമായ കുഞ്ഞിന്റെ പിതാവും കോഴിക്കോട് മെഡിക്കൽ കോളേജിലെ പി. ജി ഡോക്ടറുടെ ഭർത്താവുമായ തൃശൂർ സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി. ദിവസം 12 മണിക്കൂറിലധികം ജോലി ചെയ്യാൻ ഭാര്യ നിർബന്ധിതയാവുന്നു എന്നാണ് പരാതി. കുഞ്ഞിനെ പാലൂട്ടാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും പരാതിയിൽ പറയുന്നു. എന്നാൽ
ആരോപണം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നിഷേധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രം ഒതുങ്ങുന്നതല്ല പി.ജി ഡോക്ടർമാരുടെ ജോലിഭാരമെന്ന് കമ്മിഷൻ ഉത്തരവിൽ നിരീക്ഷിച്ചു. ഒരു മെഡിക്കൽ കോളേജിന് മാത്രം പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇതെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |