കോഴിക്കോട്: ഒരു പുസ്തകം തരൂ എന്ന് ചോദിച്ചവർക്ക് പുസ്തകത്തിന്റെ പൂക്കാലം പകർന്ന കോഴിക്കോടിന്റെ സ്വന്തം പ്രസാധകൻ യാത്രയായി. നവതിയുടെ നിറവിൽ നിൽക്കെ പൊടുന്നനെയുള്ള എൻ.ഇ.ബാലകൃഷ്ണ മാരാരുടെ വിയോഗം പുസ്തകങ്ങളെയും സാഹിത്യത്തെത്തേയും സ്‌നേഹിക്കുന്ന മലയാളികൾക്കും എഴുത്തുകാർക്കും വിങ്ങലായി. മാരാരുടെ ആത്മകഥയായ 'കണ്ണീരിന്റെ മാധുര്യം' മലയാള സാഹിത്യത്തിലേക്ക് പിച്ചവെക്കുന്നവർക്കും വിദ്യാർത്ഥികൾക്കും വലിയൊരു പാഠപുസ്തകമാണ്. അവതാരികയിൽ പ്രമുഖ എഴുത്തുകാരൻ സി.രാധാകൃഷ്ണൻ ഇങ്ങനെ കുറിച്ചു. ' അരനൂറ്റാണ്ടായി എനിക്കറിയാം. ഞാനൊരു അർദ്ധ പട്ടിണിക്കാരനായ വിദ്യാർത്ഥിയായി കോഴിക്കോട്ട് കഴിയുന്ന കാലത്ത് പാഠപുസ്തകങ്ങൾ കൊണ്ടുവരുന്ന മഹാബലിയായി ഇദ്ദേഹം മുന്നിൽ പ്രത്യക്ഷപ്പെട്ടു. വില ഗഡുക്കളായി കൊടുത്താൽ മതി. ഒരു നേരത്തെ ആഹാരം ഉപേക്ഷിച്ചാൽ നാലുമാസം കൊണ്ട് ഗഡുക്കൾ തീരും. നാലുകൊല്ലം ഇതു തുടർന്നു. ഗഡു മുടങ്ങിയാലും കുഴപ്പമില്ല, അടുത്ത പുസ്തകം വന്നുകൊണ്ടിരിക്കും...' . മലയാളത്തിലിന്ന് പടർന്നു പന്തലിച്ച സക്കറിയയുടേയും പി.വത്സലയുടേയും ആദ്യ പുസ്തകം വലുപ്പമോ വണ്ണമോ നോക്കാതെ ആദ്യം പ്രസിദ്ധീകരിച്ച പ്രസാധകൻ കൂടിയായ മാരാരെക്കുറിച്ച് പറയാൻ വാക്കുകൾ മുറിഞ്ഞുപോകുന്ന നൂറുകണക്കിന് എഴുത്തുകാരുണ്ട് കേരളത്തിൽ.
പുസ്തകങ്ങൾ നിരവധിയായി പിറക്കുമ്പോഴും വായനക്കാരനിലേക്ക് കിട്ടാൻ സൗകര്യമില്ലാത്ത കാലത്ത് അവരുടെ കൈകളിലേക്ക് കൊണ്ടുകൊടുത്ത്, പണമില്ലാത്തവനോട് പിന്നെ തന്നാൽമതിയെന്ന് പറഞ്ഞ് ഒരു വായനാ സംസ്‌കാരം ഉണ്ടാക്കിയെടുത്തു എന്നതാണ് എൻ.ഇ. ബാലകൃഷ്ണമാരാരെന്ന പൂർണശ്രീയുടെ വിജയം. ഇരട്ട ബെല്ലുള്ള പച്ച സൈക്കിളിൽ ഇരുതോളിലും പുസ്തകം നിറച്ച തുണി സഞ്ചിയുമായി നഗരം ചുറ്റിയ പൊടിമീശക്കാരനെ ഇപ്പോഴും നഗരം മറന്നിട്ടില്ല. വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്ത് പൈപ്പിൽ നിന്ന് ദാഹമകറ്റി പുസ്തകങ്ങൾ വിറ്റ കാലം. അക്ഷരങ്ങളെ സ്‌നേഹിച്ച, പുസ്തകങ്ങളെ പ്രണയിച്ച, കേരളം മുഴുവൻ പടർന്നു പന്തലിച്ച ടൂറിംഗ് ബുക്സ്റ്റാൾ (ടി.ബി.എസ്) ഉടമയായ ബാലകൃഷ്ണ മാരാരെ 'കണ്ണീരിന്റെ മാധുര്യ'ത്തിലൂടെ മലയാള സാഹിത്യലോകം എന്നും ഓർക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |