കോഴിക്കോട്: 1963മോഡൽ ലാംബ്രട്ട സ്‌കൂട്ടറോടിച്ച് മംഗലാപുരം കാരത്തുനിന്ന് പി.കെ.രേഷ്മ, 82 മോഡൽ ലാമ്പിയുമായി ഗിരീഷ്. അങ്ങനെ പത്തുപേർ, വിജയ് സൂപ്പർ, ആൽവിൻ പുഷ്പക്, ചേതക്, വെസ്പ...പത്ത് പഴയ രാജകീയ മോഡലുകൾ. 250 കിലോമീറ്റർ പഴയ സ്‌കൂട്ടറോടിച്ച് പാട്ടുംപാടി ഹരമായി അവർ ഒഴുകിയെത്തി. അവരെ കാത്തിരിക്കുകയായിരുന്നു കോഴിക്കോട് ജാഫർഖാൻകോളനി ഗ്രൗണ്ടിൽ സ്‌കൂട്ടറിസ്റ്റ് സംഘാടകർ. ആരവങ്ങളോടെ അവർ ഗ്രൗണ്ടിലേക്ക് പ്രവേശിച്ചതോടെ വിന്റേജ് ആൻഡ് സ്‌കൂട്ടർസ് ക്ലബിന്റെ ആറാം വാർഷികത്തിന് പ്രൗഢോജ്വല തുടക്കം.
പഴയ സ്‌കൂട്ടറുകളുടെ വ്യത്യസ്തമായൊരു കുടുംബ സംഗമമാണ് സംഘാടകർ ഇന്നലെ നഗരത്തിന് സമ്മാനിച്ചത്. അവിടേക്കാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രകാരം മംഗലാപുരം സംഘമെത്തിയത്. എല്ലാവരും സ്‌കൂട്ടറിനെ പ്രണയിക്കുന്നവർ. രേഷ്മ ഇതിനകം തന്റെ 63മോഡൽ ലാംബ്രട്ട സ്‌കൂട്ടറുമായി രാജ്യം കറങ്ങിയത് പതിനായിരത്തോളം കിലോമീറ്റർ. ചടങ്ങിലെ താരമായിരുന്നു രേഷ്മ. ഊണിലും ഉറക്കത്തിലും തന്റെ പ്രിയപ്പെട്ടവളാണ് ഈ ലാംബ്രട്ടയെന്ന് രേഷ്മ പറയുമ്പോൾ സുഹൃത്ത് ഗിരീഷിന് പറയാനുള്ളത് മംഗലാപുരം മുതൽ കന്യാകുമാരിവരെ ലാമ്പിയിൽ സഞ്ചരിച്ചതിന്റെ ഓർമകൾ. കൂടെവന്ന സംഘത്തിലെ പ്രശാന്തിനും ശിവരാജനും സുധീപിനും ശൈലേഷിനും പൃഥ്വീരാജിനുമൊക്കെ ഇതുപൊലെ ഒരുപാടൊരുപാട് ഓർമകൾ. പഴയകാല സ്‌കൂട്ടർകഥകൾ പുതുതലമുറയുമായി പങ്കുവെയ്ക്കുക, ഒരു സ്‌കൂട്ടർ സംസ്‌കാരം നാട്ടിൽ രൂപപ്പെടുത്തുക, ഒപ്പം നാടുകളെയും നാട്ടുനന്മകളെയും കൂട്ടിയോജിപ്പിക്കുകയുമാണ് ഇത്തരമൊരു സ്‌കൂട്ടറിസ്റ്റ് സംഗമത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സംഘാടകർ പറഞ്ഞു. ആറാം വാർഷികത്തിലാണ് വിന്റേജ് ആൻഡ് സ്‌കൂട്ടേർസ് ക്ലബ് ഇത്തരമൊരു വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്. സ്‌കൂട്ടർഷോയ്ക്കും ഒത്തുകൂടലിനുമൊപ്പം നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങളും സംഘടന നടത്തുന്നതായും ക്ലബ് അധികൃതരായ സൈഫുദ്ദീനും ആഷിക്കും. പരിപാടിയുടെ ഭാഗമായി സ്‌കൂട്ടറിന്റെ സ്ലോറൈസും സ്പീഡ് റൈസും സ്‌കൂട്ടറിൽ ലമൺസ്പൂൺ മത്സരവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |