SignIn
Kerala Kaumudi Online
Saturday, 20 April 2024 9.27 AM IST

ഉൾവലിഞ്ഞ കടൽ പൂർവസ്ഥിതിയിലേക്ക്; ആശങ്ക വേണ്ട

sea
sea

കോഴിക്കോട്: കോതി നൈനാംവളപ്പിൽ കഴിഞ്ഞ ദിവസം ഉൾവലിഞ്ഞ കടൽ പൂർവസ്ഥിതിയലേക്ക്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ തന്നെ കടൽ പൂർവസ്ഥിതിയലേക്ക് എത്തിത്തുടങ്ങിയിരുന്നു.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കടൽ 30 മുതൽ 50 മീറ്ററോളം ഉള്ളിലേക്ക് വലിഞ്ഞത്. കടലിൽ തിരമാലകൾ ഒട്ടുംതന്നെ ഇല്ലായിരുന്നു. കുളത്തിലെ വെള്ളംപോലെ കടൽ നിശ്ചലമായി. കടൽ പിൻവാങ്ങിയ സ്ഥലത്ത് വലിയ തോതിൽ ചെളിയടിയുകയും ചെയ്തിരുന്നു.

കടലിൽ പൊടുന്നനെയുണ്ടായ മാറ്റത്തിൽ തീരത്തുള്ളവരടക്കം പരിഭ്രാന്തിയിലായിരുന്നു. സുനാമിക്കാലത്തും ഓഖിക്കാലത്തും കടൽ ഉൾവലിഞ്ഞിരുന്നതിനാൽ അതുപോലെ ആവർത്തിക്കുമേ എന്ന ഭീതിയിലായിരുന്നു ഇവർ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടർ അറിയിച്ചു. സുനാമിയുടെ മുന്നോടിയായിട്ടാണ് ഇത്തരത്തിൽ കടൽ ഉൾവലിയൽ ഉണ്ടാകാറുള്ളത് എന്നായിരുന്നു പ്രചാരണം. എന്നാൽ സുനാമി മുന്നറിയിപ്പ് നിലവിൽ എവിടെയും നിലനിൽക്കുന്നില്ലെന്ന് കളക്ടർ അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ കടൽ ഏതാണ്ട് സാധാരണ നിലയലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെങ്കിലും തിരയില്ലാത്ത സാഹചര്യമാണുള്ളത്.


@ മത്സ്യതൊഴിലാളികൾ പറയുന്നു, ഇത് 'ചേറ് വല്ലം കെട്ട്'


കടൽ പിന്മാറ്റം പുതിയ സംഭവമല്ലെന്നാണ് ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇടക്കിടെ ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. മത്സ്യത്തൊഴിലാളികൾക്കിടയിൽ 'ചേറ് വല്ലം കെട്ട്' എന്നാണ് ഈ പ്രതിഭാസത്തെ അറിയപ്പെടുന്നത്. ഈ പ്രതിഭാസത്തിലൂടെ കടലിലെ അഴുക്ക് പുറംതള്ളപ്പെടുന്നു. ദിവസങ്ങളായി ഈ ഭാഗത്ത് കാര്യമായ തിരയില്ല. കടൽ നിശ്ചലാവസ്ഥയിലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വൈകുന്നേരത്തോടെ കടൽ ഉൾവലിയുന്ന പ്രതിഭാസം കണ്ടുതുടങ്ങിയത്.


@ കടൽ കാണാൻ ആളുകളാഴുകി

ഉൾവലിഞ്ഞ കടൽ കാണാൻ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് ശനിയാഴ്ച രാത്രിയിലും ഇന്നലെ രാവിലെയുമായി കോതി കടപ്പുറത്തെത്തിയത്. സുനാമിയുടെ ആശങ്ക നിലനിൽക്കുന്നെങ്കിലും ആളുകൾ കടലലേക്ക് ഇറങ്ങുകയും മറ്റും ചെയ്തിരുന്നു. കടൽ ഉൾവലിഞ്ഞതോടെ തീരത്തടിഞ്ഞ പൊടി മാന്ത, എരുന്ത് പോലുള്ളവ ശേഖരിക്കുന്ന തിരക്കിലായിരുന്നു പലരും. ഇത്തരം സമയങ്ങളിൽ കടലിൽ ചാകരയുണ്ടാവാനുള്ള സാദ്ധ്യതയും മത്സ്യത്തൊഴിലാളികൾ തള്ളിക്കളയുന്നില്ല. എന്നാൽ ഇതുവരെയും ഇവിടെ ചാകര പ്രത്യക്ഷപ്പെട്ടിട്ടില്ല.

മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രദേശം സന്ദർശിച്ചു

കോഴിക്കോട്: കോതി ബീച്ചിന് സമീപം കടൽ ഉൾവലിഞ്ഞ പ്രദേശം തുറമുഖം മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. പ്രദേശവാസികളോട് സംസാരിച്ച മന്ത്രി, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രാദേശിക പ്രതിഭാസത്തിന്റെ ഭാഗമായാണ് കടൽ ഉൾവലിഞ്ഞതെന്നും അറിയിച്ചു. നിലവിൽ ആശങ്കാജനകമായ സാഹചര്യമില്ലെങ്കിലും ജാഗ്രത പുലർത്തണമെന്നും കടലിൽ ഇറങ്ങരുതെന്നും മന്ത്രി നിർദ്ദേശിച്ചു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അസാധാരണമായ പ്രതിഭാസം ആരംഭിച്ചത്. ഒട്ടും തിരമാലകൾ ഇല്ലാതെ നിശ്ചലവസ്ഥയിലായിരുന്ന കടൽ ഇപ്പോൾ പൂർവസ്ഥിതിയിലേക്ക് വന്നിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.