കോഴിക്കോട് : പീപ്പിൾസ് റെസ്റ്റ് ഹൗസുകൾ വഴി ഒരു വർഷം കൊണ്ട് സർക്കാരിന് 4.33 കോടി രൂപ വരുമാനം ലഭിച്ചതിനു പുറമേ പൊതുജനങ്ങൾക്ക് ഏഴു കോടി രൂപയുടെ ലാഭവുമുണ്ടായിട്ടുണ്ടെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിനു കീഴിലെ റെസ്റ്റ് ഹൗസുകൾ പീപ്പിൾസ് റെസ്റ്റ് ഹൗസാക്കി മാറ്റിയതിന്റെ ഒന്നാം വാർഷികാഘോഷം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
67000 ആളുകളാണ് ഈ വർഷം റെസ്റ്റ് ഹൗസുകൾ ഉപയോഗിച്ചത്.
നേരത്തേ റെസ്റ്റ് ഹൗസുകൾ സാധാരണക്കാർക്ക് ലഭിക്കണമെങ്കിൽ എക്സിക്യൂട്ടീവ് എൻജിനീയർക്ക് അപേക്ഷ നൽകി കാത്തിരിക്കണമായിരുന്നു. റെസ്റ്റ് ഹൗസുകൾ നവീകരിച്ച് ബുക്കിംഗ് ഓൺലൈനാക്കിയതോടെ ഇതിനു മാറ്റംവന്നു. മുറികളുടെ ലഭ്യതയുൾപ്പെടെ നേരത്തേ അറിയാനുള്ള സംവിധാനമായി. താമസക്കാരുടെ അഭിപ്രായം സ്വരൂപിച്ചും സർക്കാരിന്റെ സാമ്പത്തിക സാഹചര്യം പരിഗണിച്ചുമായിരിക്കും നവീകരണപ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേക്കു കടക്കുകയെന്ന് മന്ത്രി പറഞ്ഞു.
2021 നവംബർ ഒന്നിനാണ് റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയത്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര- നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യപ്രഭാഷണം നടത്തി. മേയർ ഡോ. ബീന ഫിലിപ്പ്, എം.എൽ.എമാരായ എം.കെ.മുനീർ , ഇ.കെ.വിജയൻ, പി.ടി.എ.റഹീം, കെ.പി.കുഞ്ഞമ്മദ് കുട്ടി, ലിന്റോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനിയർ എൽ.ബീന സ്വാഗതവും സൂപ്രണ്ടിംഗ് എൻജിനിയർ എ.മുഹമ്മദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |