കോഴിക്കോട്: അറിവിന്റെ വഴിവിളക്കുകളായി തെളിഞ്ഞ് പിൽക്കാലത്ത് എരിഞ്ഞുതീർന്ന ഒട്ടേറെ ഗ്രാമീണവായനശാലകൾക്കിടയിൽ വെളിച്ചമാവുകയാണ് വിവേകദായിനി. ഒരു നൂറ്റാണ്ടോളം നാടിന്റെയാകെ അറിവിന്റെയും സാമൂഹിക മാറ്റത്തിന്റെയും പിന്നിലെ കരുത്തായ മേത്തോട്ടുതാഴത്തെ വിവേകദായിനി വായനശാല ഇന്നുമുതൽ പുതിയ കെട്ടിടത്തിൽ പുതുതലമുറയോടൊപ്പം യാത്ര തുടരും. സാഹിത്യകാരൻ എം.മുകുന്ദൻ തിരിതെളിയിക്കും.
പോത്തംഞ്ചേരി കുട്ടൻനായരുടെ നേതൃത്വത്തിൽ 1933ൽ മേത്തോട്ട് താഴത്തെ പാറോൽ അപ്പുനായരുടെ പീടികയ്ക്ക് മുകളിൽ ഒത്തുകൂടിയാണ് വിവേകദായിനിക്ക് തുടക്കമിട്ടത്. എ.കെ. ഇമ്പിച്ചെക്കുവൈദ്യരായിരുന്നു ആദ്യ പ്രസിഡന്റ് . 1935ൽ മേത്തോട്ടുതാഴത്ത് എട്ട് സെന്റ് സ്ഥലം പാട്ടത്തിന് വാങ്ങി സ്വന്തം കെട്ടിടമെന്ന ലക്ഷ്യം കുറിച്ചു. 1949ൽ നിർമാണം ആരംഭിച്ചു. 52ൽ മോതിരം സമ്മാനമായുള്ള കുറിയും 53ൽ ലോട്ടറിയും നടത്തി ഫർണിച്ചറുകളും മറ്റും വാങ്ങി. തിരുവാതിരനാളിലെ കലാപരിപാടികൾ നാടിനാകെ സാമൂഹിക ഉണർവായി. സാഹിത്യ ചർച്ചകളും കലാസമിതിയും സജീവമായി.1973ൽ കേരള ഗ്രന്ഥശാലാസംഘവുമായി അഫിലിയേറ്റ് ചെയ്തു.
15000ൽ പരം പുസ്തകങ്ങളും രണ്ടായിരത്തോളം മെമ്പർമാരുമുണ്ട്. അമ്പതാം വാർഷികത്തിന്റെ ഭാഗമായി വാങ്ങിയ സ്ഥലത്ത് 1982ൽ ജ്ഞാനപീഠ ജേതാവ് എസ്.കെ. പൊറ്റെക്കാട്ട് ശിലയിട്ട കെട്ടിടത്തിന്റെ നിർമാണം പലകാരണം കൊണ്ട് മുടങ്ങി. 65 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഇപ്പോൾ 3700 സ്ക്വയർഫീറ്റ് വലുപ്പത്തിലുള്ള വിശാലമായ ഓഡിറ്റോറിയത്തോടുകൂടിയ ഇരുനില കെട്ടിടമാണ് നിർമിച്ചത്. റോഡ് നിർമാണത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തിന്റെ വിലയായ 42 ലക്ഷവും മറ്റ് സഹായ സഹകരണങ്ങളും ലഭിച്ചതായി സെക്രട്ടറി ടി.പ്രകാശൻ പറഞ്ഞു.
@ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന്
പുതിയെ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് സാഹിത്യകാരൻ എം. മുകുന്ദൻ നിർവഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് മെമ്പർ കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഖദീജ മുംതാസ് മുഖ്യാതിഥിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |