കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ വിമുക്ത ഭടന്മാരായ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കീഴടങ്ങി. ആറാംപ്രതി ചേവായൂർ കുരുങ്ങുമ്മൽ അരങ്ങ് ഹൗസിൽ പി.എസ്. നിഖിൽ (33), ചേവായൂർ കിഴക്കെപ്പറമ്പത്ത് ജിതിൻലാൽ (27) എന്നിവരാണ് ഇന്നലെ രാവിലെ 11ഓടെ മെഡി. കോളേജ് അസി കമ്മിഷണർ ഓഫീസിൽ കീഴടങ്ങിയത്.
സെക്യൂരിറ്റി ജീവനക്കാരെയും മാദ്ധ്യമപ്രവർത്തകനെയും മർദ്ദിച്ച കേസിൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇരുവരുടെയും കീഴടങ്ങൽ. പ്രതികളെ കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നേരത്തെ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലാണ്. മെഡി. കോളേജ് ആശുപത്രി കവാടത്തിൽ സെക്യൂരിറ്റി ജീവനക്കാരും വിമുക്ത ഭടന്മാരുമായ ദിനേശൻ നരിക്കുനി, കെ.എ. ശ്രീലേഷ്, രവീന്ദ്രപ്പണിക്കർ എന്നിവരെയാണ് കഴിഞ്ഞ ആഗസ്റ്റ് 31ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗം കെ. അരുണിന്റെ നേതൃത്വത്തിൽ മർദ്ദിച്ചത്. ഇത് റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകൻ പി.ഷംസുദ്ദീനെയും മർദ്ദിച്ചു. അക്രമം തടയാൻ ശ്രമിച്ച ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനും മർദ്ദനമേറ്റിരുന്നു. സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ആക്രമണത്തിനെതിരെ വിമുക്ത ഭടന്മാരുടെ സംഘടന ഉൾപ്പടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |