# കേരളം തന്നെ പിണറായി സർക്കാർ വിറ്റുതുലയ്ക്കും: രമേശ് ചെന്നിത്തല
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ അഴിമതിക്കെതിരായുള്ള രണ്ടാംഘട്ട സമരവുമായി കോൺഗ്രസ്. സമരത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ടെർമിനലിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളം തന്നെ പിണറായി സർക്കാർ വിറ്റുതുലയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബസ് ടെർമിനൽ വിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ടെൻഡർ നടപടികൾ ലംഘിച്ച് സ്വകാര്യകമ്പനിയ്ക്ക് നൽകിയത്. ബസ് സ്റ്റാൻഡ് ഇവിടെ നിന്ന് മാറ്റി കെ.എസ്.ആർ.ടി.സിയെ ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പാലാരിവട്ടം പാലത്തിന്റെ ബലക്ഷയത്തിന്റെ പേരിൽ അന്നത്തെ മന്ത്രി ജയിലിൽ പോയെങ്കിൽ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ അഴിമതിക്ക് നേതൃത്വം നൽകിയ വകുപ്പ് മന്ത്രിയും ജയിലിൽ പേവേണ്ടതല്ലേയെന്ന് ചെന്നിത്തല ചോദിച്ചു.
കേരളത്തിൽ പഞ്ചായത്ത് മുതൽ സെക്രട്ടറിയേറ്റ് വരെ കൊള്ളയാണ് നടക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾ ബന്ധുക്കൾക്കും സ്വന്തക്കാർക്കും മാത്രമായി മാറി. ഏകാധിപതിയും അടിമക്കൂട്ടവുമാണ് കേരളം ഭരിക്കുന്നത്. തുടർ ഭരണത്തിന്റെ അഹങ്കാരത്തിൽ മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും കുഴിച്ചു മൂടുപ്പെടുകയാണ്. അഴിമതി നടത്തിയ ഭരണം കേരളത്തിൽ ഉണ്ടായിട്ടില്ല.സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താൻ എന്താണ് ഈ സർക്കാർ ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളുടെ മേൽ എന്തെങ്കിലും കടമയുണ്ടായിരുന്നെങ്കിൽ അരിവിലയും വിലക്കയറ്റവും പിടിച്ചു നിർത്തണമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല പൊലീസ് അതിക്രമമുൾപ്പെടെ ജനജീവിതം കൂടുതൽ ദുസ്സഹമായി തീരുകയാണ്. ഈ സർക്കാരിന് അഴിമതി മാത്രമാണ് ലക്ഷ്യം. പിണറായി വിജയൻ അധികാരം ആസ്വദിക്കുകയാണ്. ഇതാണ് സർക്കാരിന്റെ യഥാർത്ഥ മുഖം.ഇതല്ല ഇടതു സർക്കാരെന്ന് സി.പി.എമ്മുകാർ പോലും വിളിച്ചുപറയുന്നതുവരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്. ജനങ്ങൾ ഇനിയെങ്കിലും അത് തിരിച്ചറിയണം. കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉൾപ്പെടെ സർക്കാരിന്റെ സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി നൽകുന്നതിനെതിരെ വിജയം കാണും വരെ കോൺഗ്രസ് പോരാടുമെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. നിർമാണത്തിലെ പിഴവ് പറഞ്ഞ് കെട്ടിടം ആലിഫ് ബിൽഡേഴ്‌സിന് പതിച്ചു നൽകുകയാണെങ്കിൽ കോൺഗ്രസ് ശക്തമായി എതിർക്കുമെന്ന് പ്രവീൺകുമാർ പറഞ്ഞു. കെട്ടിടം സർക്കാരിന്റേത് മാത്രമാകും വരെ കോൺഗ്രസ് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എം നിയാസ്, കെ.ജയന്ത്, മുൻ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, കെ.പി.സി.സി അംഗങ്ങളായ കെ.പി. ബാബു, സത്യൻ കടിയങ്ങാട്, അഡ്വ ഐ. മൂസ, കെ.രാമചന്ദ്രൻ, നാണു മഠത്തിൽ,യു. ഡി. എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ എന്നിവർ പ്രസംഗിച്ചു. അഡ്വ എം.രാജൻ, ഡി.സി.സി ഭാരവാഹികളായ എൻ.ഷെറിൽ ബാബു, പി.കുഞ്ഞുമൊയ്തീൻ, അബ്ദുറഹ്‌മാൻ ഇടക്കുനി, വിനോദ് പടനിലം, രമേശ് നമ്പിയത്ത്, പി.വി. ബിനീഷ്‌കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ എന്നിവർ നേതൃത്വം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി. എം. അബ്ദുറഹ്‌മാൻ സ്വാഗതവും ദിനേശ് പെരുമണ്ണ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |