കോഴിക്കോട്: ശ്രീനാരായണ ക്ലബ് ഓഫ് കാലിക്കറ്റ് 'അന്ധവിശ്വാസങ്ങൾക്കെതിരെ - ശ്രീനാരായണ ഗുരു' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എന്തൊക്കെ നടക്കാൻ പാടില്ല അതൊക്കെയാണ് ഇന്നത്തെ സമൂഹത്തിൽ നടക്കുന്നതെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. മദ്യവും മയക്കുമരുന്നും വിട്ട് യുവ തലമുറ എം.ഡി.എം എ പോലുള്ള രാസ ലഹരിയിൽ വീണിരിക്കുകയാണ്. ഇവ പരിഹരിക്കുക അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ ശിവഗിരി മഠം ജനറൽ സെക്രട്ടറിയും അരുവിപ്പുറം മഠം സെക്രട്ടറിയുമായ സ്വാമി സാന്ദ്രാനന്ദ ബോധവത്കരണ ക്ലാസെടുത്തു. സ്വബോധത്തോടെയല്ല ഇന്നത്തെ ജനത ജീവിക്കുന്നത്. എത് പ്രശ്നത്തേയും നേരിടാൻ ഭയമാണ്. ഈ ഭയമാണ് അന്ധവിശ്വാസങ്ങളിൽ സമൂഹത്തെ കൊണ്ടെത്തിക്കുന്നത്. നമ്മുടെ നാട്ടിൽ മുമ്പുണ്ടായിരുന്ന ജാതി-മത വേർതിരിവുകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തല പൊക്കുന്നു. നരബലി നടക്കുന്ന നാടായി കേരളം മാറി. ഈ സാഹചര്യത്തിൽ ശ്രീനാരായണ ദർശനത്തിൽ അധിഷ്ഠിതമായ പ്രവർത്തനവും ചിന്തയും ആവശ്യമാണ്. ഗുരു പറഞ്ഞ വഴിയിലൂടെ പൂർണമായും നടക്കാൻ സാദ്ധ്യമായില്ലെങ്കിലും അതിന് ശ്രമിക്കണമെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. ശ്രീനാരായണ ക്ലബ് ഓഫ് കാലിക്കറ്റ് പ്രസിഡന്റ് ഡോ.കെ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി രാമനാഥൻ പ്രസംഗിച്ചു. സെക്രട്ടറി സുരേന്ദ്രൻ സ്വാഗതവും ട്രഷറർ എം.പി പ്രകാശൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |