കോഴിക്കോട്: "ചന്ദ്രേട്ടന് ഈ ലോകത്തീന്ന് പോയാലും കളികാണാതിരിക്കാനാവുമോ ?.. മഞ്ഞപ്പടയുടെ സാംബാ താളത്തിനൊപ്പം നൃത്തം ചെയ്യാതിരിക്കാനാവുമോ ?..." ഓട്ടോ ചന്ദ്രനെന്ന കോഴിക്കോട്ടെ എണ്ണം പറഞ്ഞ കാൽപന്തുകളി ആരാധകൻ വിടവാങ്ങുമ്പോൾ നാട്ടുകാർക്കും ഒപ്പം നടന്നവർക്കും പറയാനുള്ളത് ഒരേ കാര്യം. ഇത്തവണയും കാണാമറയത്തിരുന്ന് ബ്രസീലിനായി അദ്ദേഹം ആർപ്പുവിളിക്കും. ലോകത്തെവിടെ പന്തുരുണ്ടാലും അതിന് പിന്നാലെ പോകുന്ന ഓട്ടോ ചന്ദ്രൻ മറ്റെന്തുചെയ്യാൻ. കളി പറഞ്ഞും പന്തയം വെച്ചും തർക്കിച്ചും കുട്ടികൾക്ക് ബ്രസീലിന്റെ ജഴ്സി വാങ്ങിക്കൊടുത്തുമെല്ലാം കളം നിറയേണ്ട സമയത്താണ് വിടവാങ്ങൽ. ബ്രസീലിന്റെ കടുത്ത ആരാധകനായിരുന്നു ഓട്ടോ ചന്ദ്രനെന്ന് ഏറെ കാലത്തെ ബന്ധമുള്ള കൃഷ്ണകുമാറും വിനുവും പറയുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മഞ്ഞപ്പട കപ്പുയർത്തുന്നത് കാണാൻ കാത്തിരിക്കവെയാണ് മരണം ഓട്ടോ ചന്ദ്രനെ തോടിയെത്തിയത്. പത്ത് - പന്ത്രണ്ട് വയസിൽ തുടങ്ങിയ ഓട്ടോ ചന്ദ്രന്റെ കളിക്കമ്പം 1950കളിൽ മാനാഞ്ചിറയിലെ മുള ഗാലറിക്കാലം മുതൽ കോഴിക്കോടിനറിയാം.
മാനാഞ്ചിറയിൽ നിന്ന് കളിമാറി പൂതേരി വയിലിലെത്തിയപ്പോഴും അവിടെ സ്റ്റേഡിയം ഉയർന്നപ്പോഴും ഓട്ടോ ചന്ദ്രനും ഓട്ടോയും മാറ്റത്തിനൊപ്പം ഉരുണ്ടു. പല കാലഘട്ടങ്ങളിലായി നാഗ്ജി, നെഹ്റു കപ്പ്, സന്തോഷ് ട്രോഫി, ഐ. ലീഗ്, ദേശീയ ഫുട്ബോൾ ലീഗ് മറ്റ് അഖിലേന്ത്യാ, അന്താരാഷ്ട്ര ടൂർണമെന്റുകൾ എന്നിവെയല്ലാം കോഴിക്കോടെത്തിയപ്പോഴും കൊമ്പൻ മീശയുമായി ഓട്ടോ ചന്ദ്രൻ ഗാലറിയുടെ ഹരമായി. ചലഞ്ചേഴ്സ് മുതൽ ഗോകുലം കേരള എഫ്.സി വരെയുള്ള ടീമുകളുടെ കളികളിൽ അദ്ദേഹമുണ്ടായിരുന്നു. കാൽപന്തു കളിയെ നെഞ്ചേറ്റിയ നാടെന്ന വിശേഷണം കോഴിക്കോടിന് നേടി കൊടുത്തത് ഓട്ടോ ചന്ദ്രനുൾപ്പെടുന്ന ആരാധകരാണ്. നല്ല കളിയെ അതിരറ്റ് സ്നേഹിക്കുന്നവർ, എതിരാളിയെ ആരാധിച്ചവർ.
രാജ്യത്തെ പ്രധാന കളിക്കാരെയെല്ലാം ഓട്ടോ ചന്ദ്രന് അറിയാമായിരുന്നു. പലരും പലവട്ടം അദ്ദേഹത്തിന്റെ കെ.എൽ.ഡി 5373 ഓട്ടോയിൽ കയറുകയും ചെയ്തു. പരിക്കേൽക്കുന്ന കളിക്കാരെ ചികിത്സയ്ക്ക് എത്തിക്കാൻ അദ്ദേഹവും ഓട്ടോയും കർമ നിരതരായിരുന്നു. അദ്ദേഹത്തിന് മറ്റൊരു നിർബന്ധം കൂടി ഉണ്ടായിരുന്നു. കളികാണാനുള്ള ടിക്കറ്റിന്റെ പണം സ്വന്തം കീശയിൽ നിന്നെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |