കോഴിക്കോട്: ചത്ത കോഴികളെ വിൽപ്പന നടത്തിയെന്ന വിവാദം ആളിക്കത്തുന്നു. ചത്തകോഴികളെ വിറ്റെന്ന ആരോപണമുള്ള കടകൾക്കെതിരെ കോർപ്പറേഷൻ കർശന നടപടിക്കൊരുങ്ങുമ്പോൾ മേയറുടെ പരാമർശം കളവാണെന്നും മാനഹാനിയുണ്ടാക്കിയ മേയറുടെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കേരള ചിക്കൻ വ്യാപാരി വെൽഫയർ ട്രസ്റ്റ്. മേയറെപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയിൽ നിന്നും ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ ഉണ്ടാകരുതെന്നും ചത്തകോഴികളെ വിറ്റതായി യാതൊരു തെളിവും നിരത്താനില്ലാത്ത സാഹചര്യത്തിൽ അവാസ്തവമായ പ്രസ്താവനകൾ നടത്തി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ച മേയർക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകും. ഇതിന് പിന്നിൽ ചിക്കൻ വ്യാപാരി സമിതിയാണ്. വിലക്കുറവിൽ ചിക്കൻ നൽകുന്നത് തങ്ങളുടെ കടകളെ പ്രതിസന്ധിയിലാക്കുമെന്ന് കരുതി ചത്തകോഴി വിവാദം അവരുണ്ടാക്കിയതാണ്. അവർക്കെതിരേയും സംഘടന നിയമനടപടിയുമായി പോകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി റഫ്‌സൽ ഒളവണ്ണ പറഞ്ഞു.
ചത്തകോഴികളെ വിൽക്കുന്നുവെന്ന പരാതിയിൽ കഴിഞ്ഞ ദിവസം എരഞ്ഞിക്കലിലും നടക്കാവിലുമായി മൂന്നുകടകളിൽ ആരോഗ്യവകുപ്പ് റെയ്ഡ് നടന്നിരുന്നു. നിരവധി പേരുടെ പരാതികളെത്തുടർന്നായിരുന്നു റെയ്ഡുകൾ. സംഭവത്തിൽ കടകളിൽ നിന്നും കേടായ ചിക്കൻ പിടിച്ചെടുക്കുകയും ഒരുകടയിൽ നിന്നും റെയ്ഡിനെത്തിയപ്പോൾ ജോലിക്കാർ ഓടിക്കളഞ്ഞ സംഭവവമുണ്ടായി. എന്നാൽ ഇതൊക്കെ അവാസ്തവമാണെന്നും ചിലകേന്ദ്രങ്ങൾ മനപൂർവം കുത്തിപൊക്കിയതാണെന്നുമാണ് ആരോപണ വിധേയനായ ഉടമയടക്കം ഉൾപ്പെട്ട കേരള ചിക്കൻ വ്യാപാരി വെൽഫയർ ട്രസ്റ്റ് ആരോപിക്കുന്നത്.
റെയ്ഡ് നടക്കുമ്പോൾ അവിടെയൊന്നും വിൽപ്പനയുണ്ടായിരുന്നില്ല. അടച്ചിട്ട കടകളിലാണ് അവരെത്തിയത്. എന്നിട്ട് ചത്ത കോഴിയെ വിൽക്കുന്നെന്ന് പ്രചരിപ്പിക്കുകയായിരുന്നു. മധുരയിൽ നിന്നും 5730കിലോ കോഴിയാണ് കൊണ്ടുവന്നത്. ഡ്രൈവർമാരുടെ അനാസ്ഥ കാരണം കൃത്യസമയത്ത് കോഴി ലോഡുകൾ കോഴിക്കോട്ടേക്ക് എത്താത്തതുകാരണം ഭൂരിപക്ഷം കോഴികളും ചത്തുപോയി. അത് സംസ്‌കരിക്കാൻ ഫ്രഷ്‌കട്ട് ഏജൻസിയെ ഏൽപിച്ചു. അതുവരെ കടകൾ പൂട്ടിയിട്ടു. പക്ഷെ അതിനിടയിൽ പരിശോധനയ്ക്കെത്തിയ ആരോഗ്യവകുപ്പധികൃതർ ചത്തകോഴിയെ വിൽക്കുന്നെന്ന പ്രചരണം ഉണ്ടാക്കുകയായിരുന്നെന്ന് സംഘടനയുടെ രക്ഷാധികാരിയും ആരോപണ വിധേയമായ ചിക്കൻ കടകൾ നടത്തുന്ന സി.പി.ആർ ചിക്കൻ കടകളുടെ ഉടമയുമായ സി.പി.ആർ.ബഷീർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റി അംഗം എം.ബഷീറും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |