കോഴിക്കോട്: ദേശസാത്കൃത ബാങ്കിന്റെ മാനേജർ കോർപ്പറേഷൻ അക്കൗണ്ടിലെ 98 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്കിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിക്കുന്ന വിവരങ്ങൾ നിലവിലെ ബാങ്ക് സെക്രട്ടറിയോട് ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ ഇത് ലഭ്യമാകുമെന്നാണ് സൂചന.
കോർപ്പറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിൽ നിന്നാണ് പണം തിരിമറി നടത്തിയത്. കോർപ്പറേഷന് ഇതേ ബാങ്കിൽ 13 അക്കൗണ്ടുകളാണുള്ളത്. ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മുൻ മാനേജർ എം.പി. റിജിൽ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കോർപറേഷൻ ആദ്യം കണ്ടെത്തിയത്. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കോർപ്പറേഷൻ ബാങ്കിനെ സമീപിച്ചപ്പോൾ പണമില്ലെന്ന് കണ്ടെത്തി. അന്വേഷിച്ചപ്പോൾ പിഴവ് സംഭവിച്ചെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം. പണം അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റാവുകയും ചെയ്തു. പിന്നീട് മറ്റൊരു അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച ശേഷം കോർപ്പറേഷൻ വിശദമായ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. അപ്പോഴാണ് വലിയ തിരിമറി നടത്തിയതായി വ്യക്തമായത്.
മൊത്തം രണ്ട് കോടി അൻപത്തിമൂന്ന് ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കോർപ്പറേഷൻ പരാതിപ്പെടുന്നത്. അതേസമയം 98 ലക്ഷം രൂപ മാത്രമേ കാണാതായിട്ടുള്ളൂവെന്നാണ് ബാങ്ക് പറയുന്നത്. കോർപ്പറേഷൻ ജീവനക്കാരുടെ ശമ്പള ഇനത്തിലുള്ള പണമാണ് മാനേജരുടെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. മൊത്തം മൂന്ന്മാസത്തെ വിഹിതമാണ് വിവിധ തീയതികളിലായി സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുന്നത്.
അതേസമയം, ഈ ബാങ്കിലെ 13 അക്കൗണ്ടുകളിലെയും എല്ലാ ഇടപാടുകളും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. വിശദ വിവരങ്ങൾ ബാങ്കിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം മാത്രമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോ, നഷ്ടപ്പെട്ട തുകയെത്ര, ഏതൊക്കെ അക്കൗണ്ടിലേക്ക് മാറ്റി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാൻ കഴിയുകയുള്ളൂ.പുതുതായെത്തിയ ബാങ്ക് മാനേജർ മൂന്ന്ദിവസം പ്രത്യേക ഇന്റേണൽ ഓഡിറ്റിംഗ് നടത്തിയാണ് ഇത്രയും തുക മുൻമാനേജരുടെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ തിരിമറി നടന്നതായി കണ്ടെത്തിയാൽ ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകും.
@ വിജിലൻസ് അന്വേഷിക്കണം: പ്രതിപക്ഷം
കോഴിക്കോട്: ബാങ്ക് മാനേജർ കോർപ്പറേഷൻ അക്കൗണ്ടിലെ 98 ലക്ഷം രൂപ തട്ടിയ പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോർപ്പറേഷൻ പ്രതിപക്ഷം. കോർപ്പറേഷൻ ഫണ്ട് വൻതോതിൽ കവർന്നിട്ടും ഭരണസമിതിയും സെക്രട്ടറിയും അറിയാതെ പോയത് ഞെട്ടിപ്പിക്കുന്നതാണെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ചട്ടപ്രകാരം ആഴ്ചയിലൊരിക്കൽ ബാങ്കിൽ നിന്ന് റീ കൺസിലേഷൻസ് സ്‌റ്റേറ്റ്‌മെന്റ് വാങ്ങണം. എന്നാൽ നിത്യവരുമാനം അക്കൗണ്ടിൽ എത്തിയോ ഇല്ലയോ എന്ന് പരിശോധിക്കാൻ സെക്രട്ടറി ഇതുവരെ തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പാർട്ടി ലീഡർ കെ.സി ശോഭിത അദ്ധ്യക്ഷത വഹിച്ചു. കെ.മൊയ്തീൻകോയ, എസ്.കെ അബൂബക്കർ, എം.സി സുധാമണി, കെ.നിർമല, പി.ഉഷാദേവി, കവിത അരുൺ, അൽഫോൺസ എന്നിവർ പ്രസംഗിച്ചു.
@ മാനേജരെ സസ്‌പെൻഡ് ചെയ്തു
കോഴിക്കോട്: തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ബാങ്ക് മാനേജർ എം.പി. റിജിലിനെ പഞ്ചാബ് നാഷണൽ ബാങ്ക് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ റിജിലിനെതിരേ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ ബാങ്ക് മാനേജർ സി.ആർ. വിഷ്ണുവാണ് പരാതി നൽകിയത്. ആഭ്യന്തര അന്വേഷണവും ബാങ്ക് തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |