കോഴിക്കോട്: ഹൃദയം കൊണ്ട് ചെയ്ത സിനിമയാണ് 'സൗദി വെള്ളക്ക'യെന്ന് സംവിധായകൻ തരുൺ മൂർത്തി. നല്ല സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് മനസറിഞ്ഞ് സമ്മാനിച്ച ചിത്രമാണിതെന്നും സിനിമാ പ്രദർശനശേഷം കാലിക്കറ്റ് പ്രസ് ക്ലബിൽ നടന്ന സംവാദത്തിൽ സംവിധായകൻ പറഞ്ഞു. ഈ സിനിമയുടെ വിജയം കൂട്ടായ്മയുടെ വിജയമാണ്. ജനങ്ങൾ വൈകാരികമായ ചിത്രം സ്വീകരിക്കുമെന്ന വിശ്വാസമാണ് സിനിമ ചെയ്യാൻ ധൈര്യം തന്നത്. ചിരിക്കാൻ ഒന്നും തന്നെയില്ലാത്ത ചിത്രമായതിനാൽ ബോറടിപ്പിക്കാതെ ജനങ്ങളെ പിടിച്ചിരുത്തുക പ്രയാസകരമാണ്. സിനിമയുടെ പ്രൊമോഷനുവേണ്ടി കത്തുകൾ തയ്യാറാക്കിയതിലൂടെ കൂടുതൽ ശ്രദ്ധ ലഭിച്ചു.
സിനിമ സംവദിക്കുന്നത് വ്യക്തിയോടാണെങ്കിൽ ഒ.ടി.ടിയിൽ കാണാം. സമൂഹത്തോടാണെങ്കിൽ തിയറ്റർ അനിവാര്യമാണ്. ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ബിനു പപ്പൻ, ഗോകുൽ എന്നിവരും സംസാരിച്ചു. അച്ഛന്റെ അഭിനയ ശൈലിയല്ല തനിക്കെന്നും സ്വന്തം ശൈലിയിലാണ് അഭിനയിക്കുന്നതെന്നും കുതിരവട്ടം പപ്പുവിന്റെ മകൻ കൂടിയായ ബിനു പപ്പൻ പറഞ്ഞു. നിർമാതാക്കളായ സന്ദീപ് സേനൻ, ഹരീന്ദ്രൻ, സംഗീത സംവിധായകൻ പാലി ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |