കോഴിക്കോട്: ഖാദി കെെകൊണ്ട് തൊട്ടിട്ടില്ലാത്തെവരുടെ കെെകളിലാണ് ഖാദി ബോർഡ് ഇന്നുള്ളതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.ബി.കെ. തിരുവോത്ത് രചിച്ച വി.പി കുഞ്ഞിരാമക്കുറുപ്പിന്റെ ജീവചരിത്രം 'വി.പി: സ്വാതന്ത്ര്യസമരത്തിലെ ഒരേട് പുസ്തക പ്രകാശനം കെ.പി.കേശവമേനോൻ ഹാളിൽ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖാദി ബോർഡിന്റെ വെെസ് ചെയർമാനായിരുന്നു വി.പി.കുഞ്ഞിരാമക്കുറുപ്പ്. അന്ന് ഒരു പാട് പരിഷ്കാരങ്ങൾ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഖാദി ബോർഡിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ അദ്ദേഹം ശ്രമിച്ച നടപടികൾ ബോർഡിന്റെ ചരിത്രത്തിൽ തന്നെ പുതിയ സംഭവമാണ്. എന്നാൽ ഇന്നത്തെ ഖാദി ബോർഡിന്റെ ചരിത്രം പാടെ മാറിയെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിന്റെ അപനിർമ്മിതിയാണ് ഇന്ന് കാണുന്നത്. മലബാറിലെ ദേശീയ പ്രസ്ഥാന ചരിത്രത്തിൽ കുറുമ്പ്രനാട് താലൂക്ക് വഹിച്ച പങ്ക് ചരിത്രകാരൻമാർ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടില്ല. ഓരോരുത്തർക്ക് താത്പര്യമുള്ള രീതിയിലേക്ക് ചരിത്രം മാറ്റപ്പെട്ടിരിക്കുന്നു. സ്വാതന്ത്യസമത്തെ ഒറ്രിക്കൊടുത്തവർ പോലും സ്വാതന്ത്ര്യ സമര പോരാളികളായി ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വി.പി കുഞ്ഞിരാമക്കുറുപ്പ് വലിയ പങ്കാണ് വഹിച്ചത്. വി.പിയുടെ കാലഘട്ടം കോൺഗ്രസിന്റെ സുവർണ കാലഘട്ടമായിരുന്നു. ജാതിവെറിയെ ഉന്മൂലനം ചെയ്യാൻ പ്രവർത്തിച്ച വി.പിയെ ഇന്ന് വിസ്മൃതിയുടെ കാണാക്കയത്തിലാണ് നമ്മൾ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.കെ.രാഘവൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ മുഖ്യാതിഥിയായി. എഴുത്തുകാരൻ യു.കെ കുമാൻ പുസ്തകം ഏറ്റുവാങ്ങി. വി.പി സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അഡ്വ. എം നാരായണൻ സ്വാഗതവും ജനറൽ സെക്രട്ടറി അച്ചുതൻ പുതിയേടത്ത് നന്ദിയും പറഞ്ഞു. പി.എം സുരേഷ് ബാബു, ബി.കെ തിരുവോത്ത്ട്രസ്റ്റ് മെമ്പർമാർ, വി.പിയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |