വൈത്തിരി: ചുരത്തിൽ തുടർച്ചയായ ഏഴാംദിവസവും രൂക്ഷമായ ഗതാഗതക്കുരുക്ക്. വിവിധ വളവുകളിൽ വാഹനങ്ങൾ കുടുങ്ങിയതോടെ മണിക്കൂറുകളോളമാണ് ബുധനാഴ്ച ഗതാഗത തടസം നേരിട്ടത്. രാവിലെ ആറിനും രാത്രി 8 മണിക്കുമിടയിൽ ഏഴ് വാഹനങ്ങളാണ് കുടുങ്ങിയത്. ബുധനാഴ്ച രാവിലെ ആറുമണിക്ക് ഏഴാംവളവിൽ കെ.എസ്.ആർ.ടി.സിയുടെ മൾട്ടി ആക്സിൽ ബസാണ് രാവിലെ ആറുമണിക്ക് ആദ്യം കുടുങ്ങിയത്. ക്രെയ്ൻ ഉപയോഗിച്ച് വാഹനം മാറ്റി ഗതാഗതം പുനസ്ഥാപിച്ച് അധികം വൈകാതെ ഒമ്പതാം വളവിലും അഞ്ചാം വളവിലും ഓരോ കെ.എസ്.ആർ.ടി.സി ബസുകൾ കൂടി അകപ്പെട്ടു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലീസും ചേർന്ന് ഈ വാഹനങ്ങളും നീക്കംചെയ്ത് ഗതാഗതം സാധാരണ നിലയിലായി തുടങ്ങുന്നതിനിടയിൽ സ്വകാര്യ ടൂറിസ്റ്റ് ബസും ചുരത്തിൽ കുടുങ്ങി. ഇതിനിടയിൽ രണ്ട് ലോറികളും ഒരു സ്‌കോർപിയോയും ചുരത്തിലെ വിവിധ വളവുകളിൽ കുടുങ്ങിയതോടെ ഗതാഗതം വൻതോതിൽ തടസപ്പെട്ടു. തുടർച്ചയായ ഏഴാം ദിവസമാണ് ഇത്തരത്തിൽ ഗതാഗത തടസം നേരിടുന്നത്.
#
വയനാട് ചുരത്തിൽ ജനുവരി ഒന്നിന് പ്രതിഷേധ ജ്വാല
വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കുന്നു. സമരത്തിന്റെ ഭാഗമായി ചുരം വ്യൂ പോയിന്റിൽ ജനുവരി ഒന്നിന് പ്രതിഷേധ ജ്വാല തീർക്കും. വൈകുന്നേരം അഞ്ചുമണിക്കാണ് പരിപാടി. വിവിധ സന്നദ്ധ സംഘടനകളും ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റി പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.
ബദൽ റോഡുകൾ യാഥാർത്ഥ്യമാകാൻ സമയമെടുക്കുമെന്നതിനാൽ അടിയന്തരമായി ബൈപ്പാസ് നിർമ്മിക്കണമെന്നതാണ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം. ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയാൽ ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ കഴിയും എന്നാണ് ആക്ഷൻ കമ്മിറ്റി പറയുന്നത്. കുറഞ്ഞ വനഭൂമി മാത്രമാണ് ബൈപ്പാസിനായി ആവശ്യമായി വരുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ രൂപം നൽകിയ ബൈപ്പാസ് യാഥാർത്ഥ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |