കോഴിക്കോട്: നഗരത്തിൽ കെട്ടിട നമ്പറില്ലാത്ത വീടുകൾക്ക് ഉടൻ നമ്പറിടാൻ തീരുമാനം. കോർപ്പറേഷൻ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് 36,123 വീടുകൾക്ക് നമ്പർ നൽകാൻ മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനമായത്.
വാർഡ് അടിസ്ഥാനത്തിൽ കുടുംബശ്രീ, ആശ, റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരുടെ സഹകരണത്തോടെ അപേക്ഷകൾ വാങ്ങുകയും സമയ ബന്ധിതമായി നമ്പർ നൽകുകയും ചെയ്യുന്ന പ്രവൃത്തിയാണ് നടപ്പിലാകുക.
ഇതിനായി 27, 28 തിയതികളിൽ കൗൺസിലർമാരുടെ അദ്ധ്യക്ഷതയിൽ അതാത് വാർഡുകളിൽ യോഗം ചേരും. കെട്ടിട നമ്പർ അപേക്ഷകൾ ശേഖരിക്കുന്നതിനായി ഫെബ്രുവരി ആറുമുതൽ എട്ട് വരെ വാർഡ് തല ക്യാമ്പുകൾ നടക്കും. 25 വാർഡുകൾക്ക് ഒരു ദിവസം എന്ന നിലയിലാണ് ക്യാമ്പ് നടക്കുക.
ഫെബ്രുവരി 20 നകം നമ്പർ നൽകുന്ന നടപടികൾ പൂർത്തിയാക്കും. ഓരോ വാർഡിലും 200 മുതൽ 1400 ഓളം വീടുകൾക്ക് വരെ നമ്പർ നൽകാൻ വിട്ട് പോയതായി കണ്ടെത്തിയെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് പറഞ്ഞു. നഗരത്തിൽ വനിതകൾക്കായി മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യാൻ ഒരു കോടി രൂപ വിനിയോഗിക്കും. കടുംബശ്രീ സംവിധാനങ്ങളും അങ്കണവാടികളും മുഖേനയുമാണ് കപ്പുകൾ നൽകുകയെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ദിവാകരൻ പറഞ്ഞു.
വാർഡുകൾ തോറും വനിത സൈക്കിൾ കേന്ദ്രങ്ങൾ
കുടുംബശ്രീ ആഭിമുഖ്യത്തിൽ ഓരോ വാർഡിലും വനിതകൾ നടത്തുന്ന സൈക്കിൾ കേന്ദ്രങ്ങൾ തുടങ്ങും. പദ്ധതിക്കെതിരെ വിജിലൻസിൽ പരാതിയുണ്ടായിരുന്നെങ്കിലും അന്വേഷണത്തിൽ അപാകതയില്ലെന്ന് കണ്ടെത്തിയ ശേഷമാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി. ആദ്യഘട്ടമായി ഓരോവാർഡിലും 20 വീതം സൈക്കിളാണ് വാങ്ങുന്നത്. ഇതിനായി 1.5 കോടി രൂപ ചെലവഴിക്കും. സൈക്കിളുകൾ നന്നാക്കാൻ സംവിധാനമൊരുക്കണമെന്ന് കെ.സി. ശോഭിത ആവശ്യപ്പെട്ടു. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റിക്കായിരിക്കും സൈക്കിൾ മെയിന്റനൻസ് അടക്കം സൈക്കിൾ കേന്ദ്രങ്ങളുടെ നടത്തിപ്പെന്ന് മേയർ അറിയിച്ചു. 7350 രൂപയ്ക്ക് മീഡിയം ഇനവും 7250 രൂപയ്ക്ക് ചെറിയ ഇനവും സൈക്കിൾ വാങ്ങാനുമുള്ള കരാറിനാണ് അംഗീകാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |