കോഴിക്കോട്: നഗരമദ്ധ്യത്തിലെ കൂടോത്രക്കേസിൽ കുഴങ്ങി പൊലീസ്. കടവരാന്തയിൽ ചാണകം തളിച്ച് ചന്ദനം പൂശി കുടമുടച്ച് തേങ്ങവെച്ച് നടത്തിയ കൂടോത്രത്തിനെതിരെ കേസെടുക്കാൻ വകുപ്പില്ലാത്തതാണ് പൊലീസിന് പൊല്ലാപ്പായത്. കടയുടമ നൽകിയ പരാതിയിൽ കേസെടുക്കാനാവശ്യമായ തെളിവുകൾ അന്വേഷിക്കുകയാണെന്ന് മെഡിക്കൽ കോളേജ് സി.ഐ.ബെന്നി ലാലു പറഞ്ഞു. കട അക്രമിച്ചതാണെങ്കിൽ വകുപ്പുണ്ട്.
സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. രാത്രിയിൽ ഒരു സ്‌കൂട്ടർ ഈ ഭാഗത്തേക്ക് വന്നതല്ലാതെ നമ്പർ പോലും അവ്യക്തമാണെന്ന് സി.ഐ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ചേവായൂർ ജംഗ്ഷനിൽ നിന്ന് രജിസ്ട്രർ ഓഫീസ് ഭാഗത്തേക്കുള്ള റോഡിലെ വൈദ്യരത്‌നം ആയുർവേദ ഔഷധശാലയുടെ ദേവ് ആയുർവേദ ക്ലിനിക്കിന് മുന്നിൽ കൂടോത്രം വെച്ചതായി കണ്ടെത്തിയത്. ചാണകം തളിച്ച് അതിനു മുകളിൽ ചന്ദനം പൂശി തേങ്ങയിലാണ് കൂടോത്രം നടത്തിയത്. കുട മുടച്ചതിന്റെ ഭാഗങ്ങളും ചുവന്ന തുണിയുമുണ്ട്. ചേവായൂർ ചെറുവലത്ത് വി.വേലായുധന്റേതാണ് ക്ലിനിക്ക്. പുലർച്ചെ സമീപത്തെ ഓട്ടോ ഡ്രൈവർമാരാണ് സംഭവം അറിയിച്ചത്. കൂടോത്ര അവശിഷ്ടങ്ങളെല്ലാം കഴുകി വൃത്തിയാക്കി ഇന്നലെ ഔഷധ ശാല തുറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |