SignIn
Kerala Kaumudi Online
Thursday, 25 April 2024 7.15 AM IST

പാലക്കാട് ഡിവിഷൻ പരിധിയിൽ 450 അപകടങ്ങൾ റെയിൽപാളങ്ങൾ കുരുതിക്കളമാകുന്നു

rly
കോഴിക്കോട് രണ്ടാം ഗേറ്റിനടുത്തുള്ള റെയിൽവേ ട്രാക്കിലൂടെ നടക്കുന്നവർ. ഫോട്ടോ: രോഹിത്ത് തയ്യിൽ

കോഴിക്കോട്: അശ്രദ്ധയും കൂസലില്ലായ്മയും റെയിൽവേപാളങ്ങളിലെ അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. ട്രാക്കിലൂടെ നടന്നും ട്രെയിനിടിച്ചും മരിക്കുന്നത് നിരവധി പേരാണ്. 2022ൽ പാലക്കാട് ഡിവിഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലായി 450 അപകടങ്ങളാണുണ്ടായത്. ഇതിൽ 321 പേരുടെ ജീവൻ പൊലി‍ഞ്ഞത് ട്രാക്കിലാണ് . 139 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021 ൽ 261 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 207 പേർ മരിച്ചു. 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും കല്ലായിൽ ട്രെയിനിടിച്ച് രണ്ടുപേർ മരണപ്പെട്ടിരുന്നു. ട്രെയിൻ മുന്നിലെത്തിയാലും ഓടി അപ്പുറം കടക്കാമെന്ന തെറ്റായ ധാരണയാണ് മിക്ക അപകടങ്ങൾക്കും കാരണം. മരണങ്ങളിൽ കൂടുതലും ഓടുന്ന തീവണ്ടിയിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നതിനിടെയോ പാളം മുറിച്ചുകടന്നപ്പോഴോ അപകടത്തിൽപെട്ടവരാണ്.

കാഴ്ചയിൽ ദൂരെയായി തോന്നുന്ന ട്രെയിൻ, പാളത്തിലൂടെ അടുത്തെത്താൻ നിമിഷനേരം മതി. ഒന്നു കുതറിമാറാൻ പോലും സമയം ഉണ്ടാകില്ലെന്നുള്ളത് പലരും മറക്കുകയാണ്. ട്രെയിനുകൾ സ്റ്റേഷനുകളിൽ നിറുത്തുമ്പോൾ ഇറങ്ങി ട്രാക്കുകൾ മുറിച്ചുകടക്കുമ്പോൾ എതിരെവരുന്ന ട്രെയിനിടിച്ചും, ട്രെയിനുകൾ സ്റ്റേഷൻ വിടുമ്പോൾ ഇറങ്ങുന്നതും ചാടിക്കയറുന്നതും, ട്രാക്കിലിരുന്ന് മദ്യപിക്കുന്നതും, പാളത്തിലിൽ സാഹസിക പ്രകടനങ്ങളും സെൽഫിയെടുക്കലും അപകടം വിളിച്ച് വരുത്തുകയാണ്. പാളത്തിൽ അതിക്രമിച്ച് പ്രവേശിക്കുന്നത് ആറു മാസം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ട്രാക്കിൽ അതിക്രമിച്ചു കയറിയതിന്റെ പേരിൽ 2261 കേസുകളാണു റജിസ്റ്റർ ചെയ്തത്. ഇതിൽ 145 ന്യൂയിസൻസ് കേസുകളും, 2120 അതിക്രമിച്ച് കടന്ന കേസുകളുമാണ്.

ദൂരവും സമയവുമാണ് പലപ്പോഴും അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കാൻ പലരെയും നിർബന്ധിതരാക്കുന്നതെന്നാണ് റെയിൽവേ സംരക്ഷണ സേന പറയുന്നത്. മുമ്പൊക്കെ പാളത്തിൽ നിന്ന് ആളുകളെ അകറ്റിനിർത്താൻ ട്രെയിൻ ഓടുമ്പോഴുള്ള ഉച്ചത്തിലുള്ള ശബ്ദത്തിന് കഴിഞ്ഞിരുന്നു. എന്നാൽ വൈദ്യുതീകരണം പൂർത്തിയാക്കിയതോടെ ഇലക്ട്രിക് എൻജിനുകൾക്ക് ശബ്ദം കുറവായതിനൽ ശബ്ദം കേൾക്കാൻ സാധിക്കില്ല. അപകടങ്ങൾ കൂടിയതോടെ കർശന നടപടികളാണ് റെയിൽ വേ സ്വീകരിച്ചിട്ടുളളത്. ഇതിന്റെ ഭാഗമായി

പഞ്ചായത്ത്, സ്കൂളുകൾ, കോളേജുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ടെന്നും റെയിൽവേ സംരക്ഷണ സേന പറയുന്നു.

@ പാളത്തിലൂടെ നടക്കല്ലേ....

പിടിച്ചാൽ ശിക്ഷ ഉറപ്പ്

വാതിലിലെ പടികളിൽ ഇരുന്നോ നിന്നോ യാത്ര ചെയ്യുന്നത് പിടികൂടിയാൽ ആറുമാസംവരെ തടവും 500 മുതൽ 1000 വരെ പിഴയും കിട്ടാവുന്ന ശിക്ഷയാണ്. അനധികൃതമായി പാളം മുറിച്ചുകടന്നാലും ശിക്ഷ ഇതുതന്നെ. മേൽപാലത്തിലൂടെയും അടിപ്പാതയിലൂടെയുമല്ലാതെ പാളം മുറിച്ചുകടക്കാനും പാടില്ല. പാളത്തിന് സമീപം വീടുകളുള്ളവർ മിക്കപ്പോഴും പാളത്തിലൂടെയാണ് യാത്ര. എന്നാൽ മാനുഷിക പരിഗണന വെച്ച് റെയിൽവേ പാളത്തിലൂടെ നടക്കുന്നവർക്കെതിരെ കർശന നടപടിയൊന്നും എടുക്കാറില്ല. മാത്രമല്ല പാളങ്ങൾ ഒരുമിച്ചിരുന്ന് മദ്യപിക്കാൻ പറ്റിയ ഇടമായും മാറുകയാണ്. പാളത്തിലിരുന്ന് മദ്യപിച്ചാൽ 2000 വരെയാണ് പിഴ. കാട് മൂടിക്കിടക്കുന്ന പാളത്തിന്റ വശങ്ങളിൽ സാമൂഹ്യവിരുദ്ധർ കൂട്ടം കൂടിയിരുന്ന് മദ്യപിക്കുന്നതും പതിവാണ്. ഇവിടങ്ങളിൽ പൊലീസിനോ റെയിൽവേക്കോ എത്തിപ്പെടാൻ സാധിക്കാത്തതും പ്രശ്നത്തിന് ആക്കം കൂട്ടുകയാണ്.

@ ട്രാക്കിൽ അതിക്രമിച്ചു കയറിയതിന്റെ പേരിൽ 2261 കേസുകൾ

@ 2022ൽ

#അപകടം-450

# മരണം- 321

# പരിക്ക്- 139

@2021ൽ

#അപകടം-261

#മരണം-207

#പരിക്ക്-51

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.