നിലമ്പൂർ: വിഷുവിൽ പ്രതീക്ഷയർപ്പിച്ച് വിപണിയും ഇത്തവണ സജീവമാകുന്നു. വിഷുക്കണിക്കായി ഒരുദിവസം മാത്രം ബാക്കി നിൽക്കെ കണിവെള്ളരിയുൾപ്പെടെ വിപണിയിൽ സ്റ്റോക്കെത്തിച്ചിരിക്കുകയാണ് വ്യാപാരികൾ. പ്രതീക്ഷയുടെ വിഷുവുമായി പടക്കവിപണിയും സജീവമാണ്. കൊവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഇനിയും കരകയറാൻ കഴിഞ്ഞിട്ടില്ലെന്നിരിക്കെയാണ് ഒരു വിഷുക്കാലം കൂടിയെത്തുന്നത്. കഴിഞ്ഞ വർഷം വിഷു ലോക്ക്ഡൗണിലായതോടെ വിപണിക്ക് തിരിച്ചടിയായിരുന്നു. കൊവിഡ് ഭീഷണി തിരിച്ചുവരുന്ന സാഹചര്യത്തിൽ ഇന്നുമുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് തിരിച്ചടിയാവുമോയെന്ന ആശങ്കയുണ്ട്.
കണിയൊരുക്കുന്നതിനായി പ്രത്യേക വെള്ളരി തന്നെ പച്ചക്കറി വ്യാപാരികൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ തന്നെ വെള്ളരിയുടെ വിലയിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും ആഘോഷക്കാലത്ത് ഇത് വിപണിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. കണിയൊരുക്കുന്നതിനായി സ്‌പെഷ്യൽ വെങ്കനപ്പള്ളി മാമ്പഴങ്ങളും തമിഴ്നാട്ടിൽ നിന്നും എത്തിച്ചിട്ടുണ്ട്. പടക്കവിപണിയാവട്ടെ വിഷു അടുത്തതോടെ കൂടുതൽ സജീവമായി. കഴിഞ്ഞ വർഷമില്ലാതിരുന്ന ആഘോഷങ്ങൾ ഇത്തവണ കളറാക്കാൻ തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ട്. ശബ്ദം കുറവുള്ളതും കാണാൻ കൗതുകമുള്ളതുമായ ചൈനീസ് ഇനങ്ങൾ തന്നെയാണ് ഇത്തവണയും വിപണിയിലെ താരങ്ങൾ. ഇന്നും നാളെയുമായി വലിയ കച്ചവടം തന്നെ നടക്കുമെന്ന പ്രതീക്ഷയാണ് പടക്ക വ്യാപാരികൾക്കുമുള്ളത്. വിലയിൽ വലിയ മാറ്റങ്ങളൊന്നും ഇല്ലാത്തത് വാങ്ങുന്നവർക്കും ആശ്വാസമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |