പൊന്നാനി: പള്ളിക്കടവിൽ നിന്ന് പുതുപൊന്നാനിയിലേക്കുള്ള കനാൽ യാത്രയിൽ തീരത്ത് നിരനിരയായി അട്ടിയിട്ടിരിക്കുന്ന കോൺക്രീറ്റ് സ്ലാബുകളും തൂണുകളും കാണാം. ഒന്നും രണ്ടുമല്ല, നൂറുകണക്കിനെണ്ണം. പലതും ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. കനോലി കനാലിന്റെ പുനരുദ്ധാരണത്തിനായി ഒരു പതിറ്റാണ്ടു മുമ്പ് കൊണ്ടുവന്നവയാണവ. കനാൽ വികസനമെന്ന അനിവാര്യതയെ അട്ടിമറിച്ചതിലൂടെ കോടികളാണ് സർക്കാരിന് നഷ്ടമുണ്ടായത്.
2006ലാണ് ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി കനോലി കനാലിന്റെ പുനരുദ്ധാരണം തീരുമാനിക്കുന്നത്. കനാലിലെ ചെളി നീക്കി ആഴം കൂട്ടുകയും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്യുകയായിരുന്നു പദ്ധതി. പൊന്നാനി ഒന്നാംനമ്പർ പാലം മുതൽ പുതുപ്പൊന്നാനി വരെയാണ് ആദ്യഘട്ട നവീകരണത്തിന് തീരുമാനിച്ചത്. ഏഴ് റീച്ചുകളായി തിരിച്ചായിരുന്നു നവീകരണം. 600 മീറ്ററിന്റെ ആറു റീച്ചും 400 മീറ്ററിന്റെ ഒരു റീച്ചും. ഇതിൽ 600 മീറ്ററിന്റെ ഒരു റീച്ച് 80 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കി. മറ്റു റീച്ചുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കരാറുകാർ ഉപേക്ഷിച്ചു. നിർമ്മാണസാമഗ്രികളുടെ വിലക്കയറ്റമാണ് കാരണമായി പറഞ്ഞത്. റീടെൻഡറിന് നടപടിളൊന്നുമുണ്ടായില്ല.
കനാലിന്റെ ആഴം ഒന്നരമീറ്റർ കൂട്ടുക, ഇരുവശങ്ങളിലും മണ്ണിടിയാതിരിക്കാൻ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കുക, വീതി 14 മീറ്ററാക്കുക ഇതൊക്കെയടങ്ങിയതായിരുന്നു 'വിഷൻ 2010' പദ്ധതി.
പണിമുടങ്ങിയതോടെ നാലുകോടി വെള്ളത്തിലായി. കരാറുകാർ കൈയൊഴിഞ്ഞാൽ പദ്ധതി എന്നെന്നേക്കുമായി വേണ്ടെന്നുവയ്ക്കുകയെന്ന അപൂർവ്വതയാണ് കനാലിന്റെ കാര്യത്തിൽ നടന്നത്.
അതും നടന്നില്ല
പൊന്നാനി മുതൽ ഗുരുവായൂർ വരെയുള്ള കനോലി കനാലിന്റെ വികസനം സാദ്ധ്യമാക്കാൻ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ ചില ശ്രമങ്ങൾ നടന്നിരുന്നു. മേഖലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെയും യോഗം വിളിച്ച് ക്ലീൻ കനോലി എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകാൻ തീരുമാനിച്ചെങ്കിലും തുടർച്ചയുണ്ടായില്ല.
നഗരസഭയും ഉഴപ്പി
കനോലി കനാൽ വികസനത്തിന് പൊന്നാനി നഗരസഭ വിപ്ലവകരമായ ഇടപെടൽ നടത്തി. കനാലിലേക്ക് സെപ്ടിക് ടാങ്ക് മാലിന്യങ്ങൾ ഒഴുക്കുന്നത് തടയാൻ തീരത്തെ വീടുകളിൽ പോർട്ടബിൾ സെപ്ടിക് ടാങ്കുകൾ സ്ഥാപിച്ചു. തുടക്കത്തിലെ ആവേശത്തിന് തുടർച്ചയില്ലാതായതോടെ പദ്ധതി സമ്പൂർണ്ണതയിലെത്തിയില്ല. തുടർ നടപടികൾക്ക് ഡി.പി.ആർ തയ്യാറാക്കിയിരുന്നെങ്കിലും ഒന്നും നടപ്പായില്ല.
ടൂറിസം സാദ്ധ്യതകളേറെ
- പൂരപ്പുഴ, ഭാരതപ്പുഴ, ബിയ്യം കായൽ, തിരൂർ പുഴ എന്നിവയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പൊന്നാനിയിലെ കനോലി കനാൽ. ടൂറിസം സാദ്ധ്യതകളേറെ.
- പുഴയിൽ വഞ്ചികളിലൂടെയുള്ള ആഡംബര യാത്രക്ക് വലിയ സാദ്ധ്യതകളാണ് ടൂറിസം വകുപ്പ് കണ്ടെത്തിയിരുന്നത്.
- താനൂർ മുതൽ പൊന്നാനി അഴിമുഖം വരെ ബോട്ട് സർവീസ് തുടങ്ങി ടൂറിസം സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ബഡ്ജറ്റിൽ ഫണ്ടും അനുവദിച്ചു. എന്നാൽ പിന്നീടിതിന്റെ തുടർനടപടികൾ ഉണ്ടായില്ല.
- ജലപാത വികസനത്തിന്റെ ഭാഗമായി പൊന്നാനി കനോലി കനാൽ നവീകരണം ഇക്കഴിഞ്ഞ ബഡ്ജറ്റിലും ഇടം നേടിയിട്ടുണ്ട്. ബേപ്പൂർ മുതൽ കൊട്ടപ്പുറം വരെയുള്ള നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടത്താനാണ് ആലോചന.
പ്രയോജനപ്പെടുത്താതെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |