മലപ്പുറം: ഓൺലൈനായി രജിസ്റ്റർ ചെയ്തു വാക്‌സിനായി കാത്തിരുന്നിട്ട് കാര്യമില്ല. വാക്‌സിൻ വേണമെങ്കിൽ അതിരാവിലെ വിതരണ കേന്ദ്രങ്ങളുടെ മുന്നിലെത്തി ക്യൂ നിൽക്കണം. വാക്സിന് വേണ്ടിയുള്ള തിക്കുംതിരക്കിനും ഇന്നലെയും യാതൊരു കുറവുമില്ല. ഓൺലൈനിൽ സമയം തിരഞ്ഞെടുത്ത് എത്തുന്നവർക്ക് മുന്നിലും നീണ്ട വരിയാണ്. ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്ക് നൽകാതെ മറ്റുള്ളവർക്ക് വാക്‌സിൻ നൽകുന്നെന്ന പരാതി പല കേന്ദ്രങ്ങളിലുമുണ്ടായി.
കൊവിഡ് വ്യാപനം ശക്തമായതിന് പിന്നാലെ കുത്തിവയ്പ്പ് എടുക്കാനെത്തുന്നവരുടെ എണ്ണം പലയിരട്ടിയായി വർദ്ധിച്ചു. വാക്‌സിനേഷന്റെ തുടക്കത്തിൽ തെക്കൻ ജില്ലകളിൽ കുത്തിവയ്പ്പിനായി കൂടുതൽ പേരെത്തിയപ്പോൾ മലപ്പുറത്ത് തണുപ്പൻ പ്രതികരണമായിരുന്നു. പല കേന്ദ്രങ്ങളിലും പ്രതീക്ഷിച്ച ആളുകൾ പോലും എത്തിയിരുന്നില്ല. തുടർന്ന് കുടുംബശ്രീയും ആശാവർക്കർമാരും മുഖേന ഓരോ വീടുകളിലും ആരെല്ലാം വാക്‌സിനെടുത്തെന്ന കണക്ക് ശേഖരിക്കുകയും വാക്‌സിനെടുക്കാൻ ബോധവത്ക്കരിക്കുകയും ചെയ്തിരുന്നു. വാക്‌സിൻ എടുക്കുന്ന ചിലർക്ക് അനുഭവപ്പെടുന്ന പനിയും ക്ഷീണവുമാണ് പലരെയും പിൻവലിപ്പിച്ചത്. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വാക്‌സിനേഷൻ സംബന്ധിച്ച് കൃത്യമായ ബോധവത്ക്കരണം നടത്തിയെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാനായില്ല. രണ്ടാംതരംഗത്തിന് പിന്നാലെ വാക്‌സിൻ ക്ഷാമം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നതോടെയാണ് ജില്ലയിൽ വാക്‌സിനെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നത്. നിലവിൽ പല കേന്ദ്രങ്ങളിലും വാക്‌സിനില്ല. ഇതുമൂലം രണ്ടാം ഡോസ് എടുക്കാൻ എത്തിയവരും എവിടെ പോകുമെന്നറിയാതെ ആശങ്കയിലാണ്.
പുതിയ ഡോസെത്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |